കൊളംബോ: ശ്രീലങ്കയിലെ സാമ്ബത്തിക രംഗം അതിരൂക്ഷമായ പ്രതിസന്ധിയിലാണെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ.
രാജ്യം അതിന്റെ എക്കാലത്തെയും മോശം സാമ്ബത്തിക സ്ഥിതിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രമുളള പെട്രോളാണ് രാജ്യത്തുള്ളതെന്നും വരും നാളുകളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും അധികാരത്തിലേറ്റ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എല്ലാ കക്ഷികളെയും ചേര്‍ത്ത് ദേശീയ സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ സാമ്ബത്തിക നയങ്ങള്‍, കടമെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുതിയ സമിതിയാവും.
നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ പുതിയ ബഡ്ജറ്റ് അവതരപ്പിക്കുമെന്നും ശ്രീലങ്കന്‍ എയര്‍ ലൈന്‍സിനെ സ്വകാര്യ വത്കരിക്കുമെന്നും റെനില്‍ വിക്രമസിംഗെ പ്രഖ്യാപിച്ചു. രാജ്യത്ത് ദിവസവും 15 മണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടാകും. വരും നാളുകളില്‍ പണപ്പെരുപ്പം രൂക്ഷമാകും. ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവയ്ക്ക് ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരും. ആവശ്യമുളള സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ഇന്ധന-വൈദ്യുതി നിരക്കുകള്‍ ഗണ്യമായി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. രാജ്യത്തെ 1.4 മില്യണ്‍ സിവില്‍ സര്‍വീസുകാര്‍ക്ക് മെയ് മാസത്തിലെ ശമ്ബളം നല്കാന് സര്‍ക്കാരിന് പണമില്ലാതായെന്നും അവസാന ആശ്രയമെന്ന നിലയില്‍ പണം അച്ചടിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
”അടുത്ത രണ്ട് മാസങ്ങള്‍ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിനങ്ങളായിരിക്കും, സത്യം മറച്ചുവെക്കാനും പൊതുജനങ്ങളോട് കള്ളം പറയാനും എനിക്ക് ആഗ്രഹമില്ല. എന്നിരുന്നാലും, അടുത്ത രണ്ട് മാസങ്ങള്‍ ക്ഷമയോടെ സഹിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്,”വിക്രമസിംഗെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ക്ഷാമവുമാണ് ശ്രീലങ്കയെ ആഭ്യന്തര കലാപത്തിലേക്ക് നയിച്ചത്. കലാപം രൂക്ഷമായതോടെ തിങ്കളാഴ്ച മഹീന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.