തിരുവനന്തപുരം: പ്രവാസികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കേരളാ പ്രവാസി അസോസിയേഷന് (കെ പി എ) കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരം നല്‍കി. രാജ്യത്തെ മുന്നണികളുടെ ജനാധിപത്യവിരുദ്ധ – അവസരവാദ രാഷ്ട്രീയത്തിന് ബദലായാണ് പുത്തന്‍ ആശയങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയതെന്ന് കെ.പി.എ ഭാരവാഹികള്‍ പറഞ്ഞു. പ്രവാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ നിന്നും, സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരളാ പ്രവാസി അസോസിയേഷന്റെ രാഷ്ട്രീയ രംഗപ്രവേശം.

കേരളത്തിലെ പൊതുജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രവാസി ക്ഷേമം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷികം, ക്ഷീരവികസനം, തൊഴിലില്ലായ്മ നിര്‍മ്മാര്‍ജനം, അടിസ്ഥാന സൗകര്യ വികസനം (കുടിവെള്ളം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ തുടങ്ങിയവ), പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ 36 മേഖലകളില്‍ പ്രവാസികളുടെ കാഴ്ചപ്പാടുകള്‍ നടപ്പില്‍ വരുത്തുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷന്‍ ലക്‌ഷ്യം വക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരമ്ബരാഗത സമരരീതികളായ ബന്ദ് , ഹര്‍ത്താല്‍ തുടങ്ങി പൊതുമുതല്‍ നശിപ്പിക്കലും, പൊതു ജീവിതം സ്തംഭനാവസ്ഥയില്‍ എത്തിക്കുന്നതുമായ യാതൊരുവിധ പ്രവര്‍ത്തികളിലും ഈ സംഘടന ഏര്‍പെടുന്നതല്ല. 36 അംഗ നാഷണല്‍ കൗണ്സിലിന്റെ കീഴില്‍ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍, ജില്ലാ, സംസ്ഥാന കമ്മറ്റികള്‍ രൂപീകരിച്ചു കൊണ്ടാണ് കേരള പ്രവാസി അസോസിയേഷന്റെ പ്രവര്‍ത്തനം.

കേരളാ പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ് (www.keralapravasiassociation.com) വഴി ജൂണ്‍ ഒന്ന് മുതല്‍ ഓര്‍ഡിനറി അംഗത്വവും ആക്ടീവ് മെമ്ബര്‍ഷിപ്പും നേടി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും മുന്നിലുള്ളത്.

പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ സമ്മര്‍ദ്ദ ശക്തിയായി ഇനി കേരളാ പ്രവാസി അസോസിയേഷന്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവും. പ്രവാസലോകത്തു നിന്നും ആര്‍ജ്ജിച്ചെടുക്കുന്ന അറിവും കഴിവും, ഉയര്‍ന്ന തൊഴില്‍ സംസ്‌കാരവും, മികച്ച സാങ്കേതിക പരിജ്ഞാനവും , നൂതന തൊഴില്‍ പരിശീലനവും, ലക്ഷ്യബോധവും തൊഴിലിനോടുള്ള ആത്മ സമര്‍പ്പണവും നാടിന്റെ പുരോഗതിക്ക് മുതല്‍കൂട്ടാക്കുവാനും KPA സന്നദ്ധമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവാസികള്‍ക്കുള്ള കാഴ്ചപ്പാടുകള്‍ നടപ്പില്‍ വരുത്താന്‍ KPA പ്രതിജ്ഞാബദ്ധമാണ്.

ഇതിന്റെ ആദ്യപടിയായി ഇന്ത്യന്‍ പൗരത്വമുണ്ടായിട്ടും പ്രവാസ ജീവിതം നയിക്കുന്നു എന്ന കാരണത്താല്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആവാതെ, പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെ ജനാധിപധ്യ പ്രക്രിയയില്‍ പങ്കാളികളാവാതെ മാറി നില്‍ക്കാന്‍ ഇനിയുമാവില്ല എന്ന് കേരളാ പ്രവാസി അസോസിയേഷന്‍ അറിയിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ കേരളാ പ്രവാസി അസോസിയേഷന്‍ ബഹു: സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു.

അതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഓഗസ്ററ് 2020 നു നിര്‍ദേശിച്ചിട്ടും ഈകാര്യത്തില്‍ അനുകൂല സമീപനം കൈകൊള്ളാത്ത സര്‍ക്കാരിന്റെ അനാസ്ഥക്കും അവഗണനക്കുമെതിരെ കേരളാ പ്രവാസി അസോസിയേഷന്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കാന്‍ തീരുമാനിച്ചു.

പ്രവാസലോകത്തെയും ജന്മ നാട്ടിലെയും തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യമിട്ട് പ്രവാസിജോബ്സ്.കോം എന്ന റിക്രൂട്ടിംഗ് കമ്ബനി പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോബ് ഫെസ്റ്റ് ഉള്‍പ്പടെ സംഘടിപ്പിക്കാനും കേരള പ്രവാസി അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പുകളെ തുടക്കം മുതല്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന കേരളസ്റ്റാര്‍ട്പ്പ് തുടങ്ങിയ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേരളശ്രീ പദ്ധതിക്ക് രൂപം നല്‍കും. സ്ത്രീകളെ സ്വയം പര്യാപ്തമാക്കാന്‍ ആവശ്യമായ പദ്ധതികളാണ് ഇത് വഴി നടപ്പിലാക്കുക.

ദേശീയ കൗണ്‍സില്‍ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത്, ദേശീയ കൗണ്‍സില്‍ പ്രസിഡന്റ് അശ്വനി നമ്ബാറമ്ബത്ത്, ദേശീയ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജെറി രാജു, ദേശീയ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഹഫ്സത്ത് അബൂബക്കര്‍, ദേശീയ കൗണ്‍സില്‍ പ്രൊജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍മാരായ അരുണ്‍ പ്രകാശന്‍, പ്രഭു ദിവാകരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക