എന്തും പറയാന്‍ ലൈസന്‍സുള്ള ഒരേയൊരു നേതാവേ ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലുള്ളൂ – അത് പി.സി. ജോര്‍ജാണ്. 1980ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ടിക്കറ്റില്‍ ഒരു യുവ നിയമസഭാ സാമാജികനായി തിരുവനന്തപുരത്ത് എത്തുന്ന കാലം മുതല്‍ അങ്ങനെയാണ്. തനിക്ക് ശരിയെന്ന് തോന്നുന്ന എന്തും ജോര്‍ജ് ആരുടെയും മുഖത്ത് നോക്കി എപ്പോള്‍ വേണമെങ്കിലും വിളിച്ചു പറയും. അത് എം.വി.രാഘവനും പി.സീതിഹാജിയും ഉള്ള കാലമാണ്. എന്നിട്ടും പി.സി.ജോര്‍ജിന്റെ വാമൊഴിവഴക്കം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു.

കെ.എം.മാണിയുടെ കണ്ണും ഒ.ലൂക്കോസിന്റെ മൂക്കുമുള്ള കുഞ്ഞിനെക്കുറിച്ച്‌ ജോര്‍ജ് നടത്തിയ പരാമര്‍ശം നിയമസഭയെ ഞെട്ടിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജോര്‍ജിന്റെ പ്രതിഭ സഭ തിരിച്ചറിഞ്ഞു; സ്പീക്കര്‍ അടക്കം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. 1982ലും അദ്ദേഹം പൂഞ്ഞാറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സംസാരത്തിനോ പെരുമാറ്റത്തിനോ യാതൊരു മാറ്റവുമുണ്ടായില്ല. ജോര്‍ജ് ജോര്‍ജായി തന്നെ തുടര്‍ന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ (1987) മാണിഗ്രൂപ്പുകാരും കോണ്‍ഗ്രസും മത്സരിച്ച്‌ കാലുവാരി; ജോര്‍ജ് തോറ്റു. 1991ആകുമ്ബോഴേക്കും ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലായി. അത്തവണ ജോര്‍ജിന് മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല. 1996ല്‍ പൂഞ്ഞാര്‍ മണ്ഡലം തിരിച്ചുപിടിച്ചു. നല്ല ഭൂരിപക്ഷത്തോടെ നിയമസഭയില്‍ തിരിച്ചത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2001ല്‍ പി.ജെ.ജോസഫ് അടക്കമുള്ള നേതാക്കളൊക്കെ തോറ്റപ്പോഴും പി.സി.ജോര്‍ജ് പിടിച്ചുനിന്നു. അധികം വൈകാതെ പാര്‍ട്ടി പിളര്‍ന്നു. ഈപ്പന്‍ വര്‍ഗ്ഗീസിനെയും ടി.എസ്.ജോണിനെയും കൂട്ടി ജോര്‍ജ് കേരള കോണ്‍ഗ്രസ് (സെക്കുലര്‍) എന്നൊരു പാര്‍ട്ടി രൂപീകരിച്ചു. പിളര്‍പ്പിന് ശേഷം ഇരുപാര്‍ട്ടികളും ഇടതുമുന്നണിയില്‍ തുടര്‍ന്നു. പി.സി.ജോര്‍ജ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്റെ വലംകൈയായി മാറി.

കെ.എം.മാണിയുടെ മതികെട്ടാന്‍ കൈയ്യേറ്റം അടക്കമുള്ള വിഷയങ്ങള്‍ നിയമസഭയിലും പുറത്തും വളരെ ശക്തമായി ഉന്നയിച്ചു. 2006ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. പൂഞ്ഞാറില്‍ നിന്ന് പി.സി.ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം ഭരണമുന്നണിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ജോര്‍ജ് മന്ത്രി ടി.യു.കുരുവിളയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. അതേ തുടര്‍ന്ന് കുരുവിള രാജിവയ്ക്കേണ്ടിവന്നു. ജോര്‍ജിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

യാതൊരു നിവൃത്തിയുമില്ലാതായ ഘട്ടത്തില്‍ പി.സി ജോര്‍ജ് തന്റെ ആജന്മവൈരിയായ കെ.എം.മാണിയെ ശരണം പ്രാപിച്ചു. സെക്കുലര്‍ കേരള കോണ്‍ഗ്രസിനെ മാണി ഗ്രൂപ്പില്‍ ലയിപ്പിച്ചു. യു.ഡി.എഫിന്റെ ഭാഗമായി. മാസങ്ങള്‍ക്ക് ശേഷം ജോസഫ് ഗ്രൂപ്പിനും വീണ്ടു വിചാരമുണ്ടായി. അവരും മാണി ഗ്രൂപ്പില്‍ ലയിച്ചു. അങ്ങനെ ഏകീകൃത കേരള കോണ്‍ഗ്രസ് ഉണ്ടാക്കി. 2011ല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. കേരള കോണ്‍ഗ്രസില്‍ നിന്ന് കെ.എം.മാണിയും പി.ജെ.ജോസഫും മന്ത്രിമാരായി. മന്ത്രിസ്ഥാനം ലഭിക്കാഞ്ഞ പി.സി.ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ജോര്‍ജിന് മുമ്ബും ശേഷവും കേരളത്തില്‍ ചീഫ് വിപ്പുമാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പി.സി.ജോര്‍ജിനെപ്പോലെ പി.സി.ജോര്‍ജ് മാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രത്യേകിച്ച്‌ എന്തെങ്കിലും ഉത്തരവാദിത്വമോ അധികാരമോ ഉള്ള പദവിയല്ല ചീഫ് വിപ്പിന്റേത്. തികച്ചും ആലങ്കാരികമായ ഒന്നാണ്. പി.സി.ജോര്‍ജ് തന്റെ പദവി പൂര്‍ണമായും ആസ്വദിച്ചു. സ്റ്റേറ്റ് കാറില്‍ പൊലീസ് അകമ്ബടിയോടെ നാട്ടിലെങ്ങും സഞ്ചരിച്ചു. വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയും ടെലിവിഷനുകളിലെ അന്തിച്ചര്‍ച്ചയില്‍ പങ്കെടുത്തും തന്റെ അഭിപ്രായങ്ങള്‍ തട്ടിമൂളിച്ചു. ഒരു ഘട്ടത്തില്‍ കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണി നേതൃത്വവുമായി ചര്‍ച്ചനടത്തിയതും ജോര്‍ജായിരുന്നു. പക്ഷേ ബാര്‍ കോഴക്കേസ് കത്തിനിന്ന കാലത്ത് മാണിയും ജോര്‍ജും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി. നാട്ടുകാരെ അധികം വെറുപ്പിക്കാതെ മാണിസാര്‍ രാജിവച്ചു പോകണമെന്നായിരുന്നു ജോര്‍ജിന്റെ നിലപാട്. അതേചൊല്ലി ഇരുവരും പിണങ്ങി.

മാണി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. കൂറുമാറ്റം ആരോപിച്ച്‌ നിയമസഭാംഗത്വം റദ്ദുചെയ്യാനും പരിശ്രമിച്ചു. കോടതി വിധിയുടെ ആനുകൂല്യത്താല്‍ ജോര്‍ജ് കഷ്ടിച്ച്‌ രക്ഷപെട്ടു. അദ്ദേഹം കേരള ജനപക്ഷം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയും ഐക്യമുന്നണിയും ജനപക്ഷത്തെ കൈവിട്ടു. പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിച്ചു. മത്സരം വളരെ കടുത്തതായിരുന്നു എങ്കിലും 28000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു.

1980 മുതല്‍ പി.സി.ജോര്‍ജിന്റെ വോട്ടുബാങ്കായിരുന്നു ഈരാറ്റുപേട്ടയിലെ മുസ്ളീം സമുദായം. ഇടതുമുന്നണിയില്‍ ആയിരുന്നപ്പോഴും ഐക്യമുന്നണിയില്‍ ആയിരുന്നപ്പോഴും ആ പിന്തുണ അഭംഗുരം ലഭിച്ചു. ഇരുമുന്നണികളെയും ബി.ജെ.പിയെയും വെല്ലുവിളിച്ച്‌ 2016ല്‍ ഒറ്റയ്ക്ക് മത്സരിക്കുമ്ബോഴും അവരുടെ പിന്തുണ ലഭിച്ചു. പി.സി. ജോര്‍ജിനെ പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി പിന്തുണച്ചു. പി.സി ജയിച്ചപ്പോള്‍ അവര്‍ ആഹ്ളാദം കൊണ്ട് മതിമറന്നു. നിയമസഭയ്ക്ക് അകത്തും പുറത്തും ജോര്‍ജ് പോപ്പുലര്‍ ഫ്രണ്ടിന്റെ വക്താവായി മാറി. അഹമ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഷാദുലി, ഷിബിലി എന്നീ ചെറുപ്പക്കാരെ വിട്ടയയ്‌ക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭത്തിലും പങ്കെടുത്തു. (ഇരുവരെയും പിന്നീട് പ്രത്യേക കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു). 2018ല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ പി.സി.ജോര്‍ജ് ശക്തമായി എതിര്‍ത്തു. ബി.ജെ.പി നേതൃത്വത്തില്‍ നടന്ന സമരത്തെ അനുകൂലിച്ചു. ഒ.രാജഗോപാലിനൊപ്പം കറുത്തവസ്ത്രം ധരിച്ച്‌ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ കെ.സുരേന്ദ്രനെ പിന്തുണച്ചു.

അതോടെ ഈരാറ്റുപേട്ടയിലെ മുസ്ളീങ്ങള്‍ക്ക് പി.സിജോര്‍ജ് ചതുര്‍ത്ഥിയായി. അതേ വികാരം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ഈരാറ്റുപേട്ടയിലെ മുസ്ളീങ്ങള്‍ സംഘടിതമായി ഇടതുമുന്നണിക്ക് വോട്ടുചെയ്തു. അങ്ങനെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജയിച്ചു; പി.സി.ജോര്‍ജ്ജ് തോറ്റു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച്‌ ഒരു മേല്‍വിലാസവും ഇല്ലാതിരുന്ന പി.സി.ജോര്‍ജിന് പ്രസക്തി വീണ്ടെടുക്കാന്‍ അവസരം നല്‍കിയത് തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാസമ്മേളനം ആയിരുന്നു. ജന്മം കൊണ്ട് ഹിന്ദു അല്ലെങ്കിലും മുസ്ളീം വിരോധിയായി അറിയപ്പെടുന്നു എന്ന കാരണത്താലാണ് പി.സി.ജോര്‍ജിനെ ഭാരവാഹികള്‍ ക്ഷണിച്ചത്. സമീപകാലത്ത് പല കാരണങ്ങളാലും ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള മുസ്ളീം വിരുദ്ധവികാരം ആളിക്കത്തിക്കാം എന്ന ലക്ഷ്യവും ഉണ്ടായിരുന്നിരിക്കണം. ഏതായാലും സംഘാടകരുടെ പ്രതീക്ഷയെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് തിരുവനന്തപുരത്ത് പി.സി.ജോര്‍ജ് നടത്തിയത്. ലവ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ്, മാള്‍ ജിഹാദ്, തുപ്പല്‍ ജിഹാദ് എന്നിവയൊക്കെ ചേരുംപടി ചേര്‍ത്ത് ജോര്‍ജ് നടത്തിയ പ്രസംഗം മണിക്കൂറുകള്‍ക്കകം നാട്ടിലെങ്ങും പ്രചരിച്ചു. മുസ്ളീം സംഘടനകള്‍ സ്വാഭാവികമായും ക്രുദ്ധരായി. അവര്‍ പരാതികളുമായി പൊലീസിനെ സമീപിച്ചു. പി.സി.ജോര്‍ജിനെ നിരുപാധികം പിന്തുണയ്ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ പോലും തയ്യാറായില്ല. അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന നിലപാട് മാത്രമേ അവര്‍ കൈക്കൊണ്ടുള്ളൂ.

ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ വാചാലമായ മൗനം പാലിച്ചു. അവരുടെ നിശബ്ദ പിന്തുണ ആര്‍ക്കാണെന്ന് വ്യക്തമായി. ഈ ഘട്ടത്തിലാണ് പൊലീസ് പി.സിയെ അറസ്റ്റ് ചെയ്തത്. പുലരുവാന്‍ ഏഴര രാവുള്ളപ്പോള്‍ പത്തറുപത് പൊലീസുകാര്‍ വീടുവളഞ്ഞ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയാണുണ്ടായത്. അതിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചു. ബി.ജെ.പിക്കാര്‍ വണ്ടി വഴിയില്‍ തടഞ്ഞ് ഹാരാര്‍പ്പണം നടത്തി. ഡി.വൈ.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിച്ചു. അങ്ങനെ പി.സി.ജോര്‍ജ്ജ് വീണ്ടും താരമായി. അറസ്റ്റ് ചെയ്യപ്പെട്ട ജോര്‍ജിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അവര്‍ തല്‍ക്ഷണം ജാമ്യം അനുവദിച്ചു. അതോടെ പൊലീസ് നടപടി കോഴി കോട്ടുവായിട്ട പോലെ അവസാനിച്ചു.

പി.സി.ജോര്‍ജ്ജ് പറഞ്ഞാല്‍ പറഞ്ഞതാണ്; പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന നിലപാട് കൈക്കൊണ്ടു. അരുവിത്തുറ വല്യച്ഛന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞാണ് ഇരിക്കുന്നതെങ്കില്‍ തന്നെ കുടുക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അടുത്ത ദിവസം കോട്ടയത്ത് ചില ക്രിസ്ത്യന്‍, ഹിന്ദു സംഘടനകള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി. അതിന്റെ പിന്നാലെ എറണാകുളത്തിനടുത്ത് വെണ്ണലയില്‍ മുമ്ബത്തേതിനെക്കാള്‍ കടുത്ത ഒരു പ്രഭാഷണം കൂടി നടത്തി. പൊലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി അറസ്റ്റ് തടയാന്‍ തയ്യാറായിട്ടില്ല. പൊലീസിന് വേണമെങ്കില്‍ വീടുവളഞ്ഞ് വീണ്ടും ജോര്‍ജിനെ കസ്റ്റഡിയിലെടുക്കാം. മജിസ്ട്രേറ്റിന് താത്പര്യമുണ്ടെങ്കില്‍ റിമാന്‍ഡും ചെയ്യാം. അങ്ങനെയാണെങ്കില്‍ പതിനഞ്ചോ ഇരുപതോ ദിവസം സബ് ജയിലില്‍ കിടന്നേക്കാം.

പക്ഷേ ഇത്തവണ പൊലീസ് സംയമനം കാണിക്കുകയാണ്. ആസന്നമായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പും രാഷ്ട്രീയ മേലാളന്മാരുടെ മനസിലുണ്ടാകും. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവരെ വെറുപ്പിക്കാനും വയ്യ, മുസ്ളീങ്ങളെ സന്തോഷിപ്പിക്കുകയും വേണം. പി.സി.ജോര്‍ജിന്റെ വിദ്വേഷ പ്രസംഗങ്ങളെ കത്തോലിക്കാ സഭ എന്നല്ല ഒരു ക്രൈസ്തവ സഭയും നാളിതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. നേരം പുലരും മുമ്ബ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് തെറ്റായിപ്പോയി എന്ന്കത്തോലിക്കാ കോണ്‍ഗ്രസ് പ്രസ്താവന പുറപ്പെടുവിച്ചു. തീവ്ര ഹിന്ദു, ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലൊക്കെ ജോര്‍ജിനിപ്പോള്‍ വീരനായക പരിവേഷം സിദ്ധിച്ചിരിക്കുന്നു. ഇനിയും അറസ്റ്റ് വരിക്കാന്‍ അദ്ദേഹം തയ്യാറാണ്. ഒന്നോ രണ്ടോ തവണ ജയിലില്‍ പോവുക കൂടി ചെയ്താല്‍ താരമൂല്യം പിന്നെയും വര്‍ദ്ധിക്കും. ബി.ജെ.പിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ക്രിസ്ത്യാനികളുടെ ഒരു പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം നടക്കുന്നു എന്ന വാര്‍ത്ത കൂടി വായിച്ചാല്‍ കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറേ വ്യക്തമാണ്. ഏതായാലും ശനിയുടെ അപഹാരം കഴിഞ്ഞു, പി.സി.ജോര്‍ജ്ജിന്റെ ശുക്രദശ തെളിയുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക