ഗുവാഹട്ടി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. ത്രിപുര ഗവര്‍ണര്‍ എസ് എന്‍ ആര്യയെ കണ്ട് ബിജെപി നേതാവ് രാജി സമര്‍പ്പിച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ബിപ്ലബ് കുമാര്‍ ദേബ് സന്ദര്‍ശിച്ചിരുന്നു.

സംസ്ഥാനത്തെ ക്രമസമാധന നില തകര്‍ന്നുവെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും കോണ്‍ഗ്രസ് തുടര്‍ച്ചയായി ആവശ്യമുന്നയിച്ചിരുന്നു. ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാ​ഗം ബിജെപി എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രണ്ട് എംഎല്‍എമാര്‍ സ്ഥാനം രാജിവെച്ച്‌ കോണ്‍​​ഗ്രസില്‍ ചേര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് എട്ട് മണിക്ക് ബിജെപി നിയമസഭ കക്ഷി യോ​ഗം ചേരും. അതില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. പുതിയ മുഖ്യമന്ത്രിയെ തെ‍രഞ്ഞടുക്കുന്നതിന് വേണ്ടി കേന്ദ്ര നിരീക്ഷകരായി കേന്ദ്ര മന്ത്രി ഭുപീന്ദര്‍ യാദവിനേയും ജനറല്‍ സെക്രട്ടറി വിനോദ് താവ്​ഡയേയും നിയോ​ഗിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി മുഖ്യമന്ത്രിയെ മാറ്റിയിരിക്കുന്നത്.

‌രാജിക്ക് മുമ്ബ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും ചര്‍ച്ച നടത്തിയിരുന്നു. ബിപ്ലബ് കുമാര്‍ ദേബ് വെള്ളിയാഴ്ച്ച ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇന്ന് രാവിലെയാണ് അഗര്‍ത്തലയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത് ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വെര്‍മ്മ, രാജ്യസഭ എംപി ഡോ. മണിക് സിന്‍ഹ എന്നിവരെയാണ്.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബിപ്ലബ് കുമാര്‍ ദേബിന്റെ സേവനം ഉപയോഗിക്കുമെന്ന് ബിജെപി അറിയിച്ചു. ‘പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായും പിന്നീട് മുഖ്യമന്ത്രിയെന്ന നിലയിലും ത്രിപുരയിലെ ജനങ്ങളോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ത്രിപുരയില്‍ സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുമായിരുന്നു എന്റെ പ്രയത്നം’ എന്ന് രാജി വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക