മാനന്തവാടി: അസമയത്ത് സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന വീട്ടിലെത്തിയ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പുല്‍പള്ളി സ്റ്റേഷനിലെ എസ്‌ഐ കെ.എസ്. ജിതേഷ്, എഎസ്‌ഐ. സി.വി. തങ്കച്ചന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി.ജെ. സനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ എന്‍. ശിഹാബ് എന്നിവരെയാണ് കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്‍. നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടക്കുന്നിനിടെയാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് ഓഫീസറുടെ വിവാഹത്തില്‍ പങ്കെടുത്തശേഷമാണ് നാലംഗസംഘം പുലര്‍ച്ചെ ഒരുമണിയോടെ അപ്പപ്പാറയിലുള്ള വീട്ടിലെത്തുകയായിരുന്നു. കോളിങ് ബെല്‍ അടിച്ച്‌ വീട്ടുകാരെ വിളിച്ചുണര്‍ത്തി. കേസിന്റെ ഭാഗമായി സമന്‍സ് നല്‍കാനാണ് തങ്ങള്‍ എത്തിയതെന്നാണ് പൊലീസുകാര്‍ വീട്ടുകാരെ അറിയിച്ചത്. വീട്ടമ്മയുടെ പ്രായമായ മാതാപിതാക്കളും പ്രസവിച്ചുകിടക്കുന്ന മകളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകനും മരുമകനും സമീപത്തുള്ള വിവാഹത്തിന് പങ്കെടുക്കാന്‍ പോയിരുന്നു. വീട്ടില്‍ ആണുങ്ങള്‍ ആരും ഉണ്ടായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് ജീപ്പുമായെത്തിയ നാലുപൊലീസുകാരും യൂണിഫോമിലായിരുന്നില്ല. കാലിലെ ചെളിയും മറ്റും ഉരച്ച്‌ ഇവരുടെ വീട് വൃത്തികേടാക്കുകയും ചെയ്തു. സംഭവത്തില്‍ പന്തികേടുതോന്നിയ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്‌പി. എ.പി. ചന്ദ്രനാണ് സംഭവം അന്വേഷിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് കൈമാറുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസുകാരുടെ പേരില്‍ നടപടിയുണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക