തൃക്കാക്കരയിലെ യുഡിഎഫ് ഉപ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ജോസ് കെ മാണിയെ ട്രോളി മാണി സി കാപ്പൻ. ജോസ് കെ മാണിയെ കുടുംബാംഗങ്ങൾ അഭിസംബോധന ചെയ്യുന്നത് ജോ എന്നാണ്. തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫ് ആണ്. ഇരുവരുടെയും പേരിൻറെ സാമ്യം ഉയർത്തിക്കാട്ടിയാണ് കാപ്പൻറെ പരിഹാസം.
പാലായിൽ ഒരു ജോ ഉണ്ട്, ഇപ്പോൾ ആറേ പോയിരിക്കുവാ… അത് തന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്.. പൂഞ്ഞാർ എന്നു പറഞ്ഞ സ്ഥലത്തുനിന്ന് പി സി ജോർജിൻറെ ബന്ധുവാന്നാ ഇദ്ദേഹം പറയുന്നത്.. എൻറെ പൊന്നേ നല്ല അടി ആ പൂഞ്ഞാർ, പാലാ ഭാഗത്തു കിട്ടും… അത് ഈ തൃക്കാക്കരയിൽ വന്നു മേടിക്കേണ്ട വല്ല കാര്യവും അയക്ക് ഉണ്ടോ… : കാപ്പൻ പറഞ്ഞത്.
തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ഡോക്ടർ ജോ ജോസഫ് പറഞ്ഞത് പാലാ വരെ മാറി ചിന്തിച്ചില്ലേ എന്തുകൊണ്ട് തൃക്കാക്കര ചിന്തിച്ചു കൂടായ്ക ഇല്ല എന്നാണ്. ഇടതുമുന്നണിയിലെ സ്ഥാനാർത്ഥി തന്നെ ജോസ് കെ മാണിയുടെ തോൽവി എടുത്തുകാട്ടിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കാപ്പൻ തൻറെ പ്രസംഗത്തിൽ പരാമർശിച്ചു. താൻ നല്ലവണ്ണം പണിയെടുത്തു ജയിച്ചതാണ്, അല്ലാതെ തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിയെ പോലെ നൂലിൽ കെട്ടി ഇറക്കിയതല്ല എന്നാണ് മാണി സി കാപ്പൻ ഇത് പരാമർശിച്ച വ്യക്തമാക്കിയത്