കോട്ടയം: കോട്ടയം കേന്ദ്രീകരിച്ച്‌ നടന്ന നിരവധി കുറ്റകൃത്യങ്ങളിലെ പ്രധാന കണ്ണിയായ ഗുണ്ടാനേതാവിനെ പൊലീസ്(Police) പിടികൂടി. കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, കൊട്ടേഷന്‍, മയക്കുമരുന്ന്കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ, കോട്ടയം കുടമാളൂര്‍ മന്നത്തൂര്‍ വീട്ടില്‍ ഗോപകുമാര്‍ മകന്‍ അരുണ്‍ ഗോപന്‍(31) നെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് ആണ് അറസ്റ്റ്(Arrest) ചെയ്തത്.

അരുണ്‍ ഗോപന്‍ കോട്ടയം ജില്ലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. 2020 -ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹണി ട്രാപ്പില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ പ്രധാന സൂത്രധാരന്‍ ആയിരുന്നു ഇയാള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് കൂടാതെ ഏറ്റുമാനൂരില്‍ എക്സൈസ് പിടികൂടിയ 65 കിലോഗ്രാം കഞ്ചാവ് കേസിലും മുഖ്യസൂത്രധാരന്‍ ഇയാളായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ വാഹന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും, തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗര്‍ തുടങ്ങിയ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.

നിരവധി കേസുകളില്‍ പ്രതിയായ അരുണ്‍ ഗോപനെ പിടികൂടാന്‍ മുന്‍പും പൊലീസ് ശ്രമം നടത്തിയിരുന്നു. ഇയാള്‍ ഒന്നര വര്‍ഷക്കാലം കേരളത്തില്‍ നിന്നും കടന്നുകളഞ്ഞ് മറ്റു പല സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു എന്നാണ് അന്ന് പോലീസിന് വിവരം ലഭിച്ചത്. സമീപ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് ഇതോടെ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബംഗ്ലൂരിലും ഇയാള്‍ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട് എന്ന് കണ്ടെത്തിയത്. എന്നാല്‍ അന്ന് ഇയാളെ പിടികൂടാനായില്ല.

ജില്ലയിലെ ക്രിമിനലുകളെ പിടികൂടുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസ്സിന്റെ നേതൃത്വത്തില്‍ ടീം രൂപീകരിച്ച്‌ അന്വേഷണം നടത്തിയതിന് അടിസ്ഥാനത്തിലാണ് അരുണ്‍ ഗോപന്‍ പിടിയിലായത്. വടക്കന്‍ ജില്ലകള്‍ കേന്ദ്രികരിച്ച്‌ അരുണ്‍ ഗോപന്‍ പ്രവര്‍ത്തനം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ബോസ് എന്ന പേരിലറിയപ്പെട്ട് കുട്ടികള്‍ക്കിടയിലും, യുവാക്കള്‍ക്കിടയിലും ലഹരിമരുന്നു വില്‍പ്പന നടത്തിയും, പലിശക്ക് പണം നല്‍കിയും ഗുണ്ടായിസത്തിലൂടെയും മറ്റും പിടിച്ചുപറി നടത്തുന്നതായി ആണ് വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ആണ് ജില്ലാ പോലീസ് മേധാവി രഹസ്യ ടീമിനെ അയച്ച്‌ പ്രതിയെ പിടികൂടിയത്.

നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്പി. എം.എം.ജോസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ റെനീഷ് ഇല്ലിക്കല്‍ കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്ത് സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം എസ് നായര്‍, ശ്രാവണ്‍ കെ ആര്‍, അനീഷ്‌ വി.കെ, ബൈജു കെ.ആര്‍ , അരുണ്‍ എസ് , നിതാന്ത് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഏറെ സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ സംഘത്തിനുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിവിധ കേസുകളില്‍ പ്രതി ചേര്‍ത്ത് തുടര്‍നടപടി സ്വീകരിക്കാന്‍ ആണ് പൊലീസ് തീരുമാനം. അവസ്ഥ ചെയ്ത അരുണ്‍ ഗോപന്‍ ഏറെ വൈകാതെ പോലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് കേസ് അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ ആണ് തീരുമാനം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക