കെഎം മാണിയുടെ രാഷ്ട്രീയം പടുത്തുയർത്തിയത് കത്തോലിക്കാ സഭയുടെ കരുത്തുറ്റ പിന്തുണയിലാണ്. പാലായി തിരിച്ചടിയേറ്റു എങ്കിലും മകൻ ജോസിന്റെ രാഷ്ട്രീയ വിജയങ്ങൾക്ക് പിന്നിലും സഭയുടെ പിന്തുണ നിർണായകമായിരുന്നു. എന്നാൽ ഈ പിന്തുണ നഷ്ടപ്പെടുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രൈസ്തവ സമൂഹം ഉയർത്തിയ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്ന ജോസ് കെ മാണിയോട് ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ എതിർപ്പുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്.
ന്യൂനപക്ഷ അവകാശങ്ങൾ, ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് മുതലായ വിഷയങ്ങളിൽ ആദ്യം അനുകൂലിച്ചെങ്കിലും പിന്നീട് നിലപാട് തിരുത്തി ക്രൈസ്തവ നിഷേധ നിലപാട് സ്വീകരിച്ചു എന്ന് ആക്ഷേപമുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട നേടിയ അധികാരം ക്രൈസ്തവർക്കെതിരെ ഉപയോഗിക്കുന്ന പാർട്ടിയെ വിശ്വസിക്കാൻ കഴിയില്ല വിശ്വാസികൾ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്ന ക്രൈസ്തവ സമൂഹത്തിനു ഒരു പാർട്ടി എന്ന ആശയത്തെ അനുഭാവപൂർവ്വം സഭാനേതൃത്വം പരിഗണിച്ചേക്കും എന്ന സൂചനയും റിപ്പോർട്ട് വ്യക്തമാക്കുന്നു.