പുറത്തധികം കേള്‍ക്കാത്ത അനേകായിരം ദുരാചാരങ്ങള്‍ പിന്തുടരുന്നവരുടെ രാജ്യമാണ് നമ്മുടേത്.ഇന്ത്യന്‍ നീതിവ്യവസ്ഥയ്ക്ക് സ്പര്‍ശിക്കാനാവാത്ത വിധം മത ഭ്രാന്ത് പിന്തുടരുന്നവരാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകളും.ഇതിന്റെ മറവില്‍ സ്ത്രീ പീഡനങ്ങളും ധാരാളം.അത്തരത്തിലൊരു ദുരാചാരം പിന്തുടരുന്ന സമൂഹമാണ് രാജസ്ഥാനിലെ സാന്‍സി ഗോത്രം.
ടോങ്ക് ജില്ലയിലെ അലിപുര ചാന്‍ ഗ്രാമത്തിലെ ശകുന്തള എന്ന പതിനേഴ് വയസ്സുകാരിയുടെ ദുരന്ത കഥ വാര്‍ത്തകളിലല്‍ വരുന്നത് 2017 ലാണ്. സാന്‍സി സമുദായത്തില് സ്ഥിരമായി നടന്ന് കൊണ്ടിരിക്കുന്ന സ്ത്രീ പീഡനത്തിന്റെ കഥകള്‍ അധികവും ഗ്രാമ പഞ്ചായത്തുകള്‍ക്ക് പുറത്ത് അറിയാറില്ലായിരുന്നു. അനേകം പീഡന കഥകള്‍ക്കിടയില്‍ നിന്ന് വല്ലപ്പോഴും പുറത്ത് വരുന്ന വാര്‍ത്തകളില് ഒന്നായിരുന്നു ശകുന്തളയുടെ കേസ്.
വിവാഹം കഴിഞ്ഞതിന്റെ ആദ്യരാത്രി ഭര്‍ത്താവ് മുറിയിലേക്ക് വന്നത് കണ്ടപ്പോള്‍ തന്നെ ഏതൊരു സാന്‍സി വധുവിനെ പോലെ ശകുന്തളയും പരിഭ്രാന്തയായി.കയ്യില്‍ ഒരു നീണ്ട ചരടും പിന്നെ വെളുത്ത കിടക്കവരിയുമായി കിടപ്പറയിലേക്ക് വരുന്നതാണല്ലോ അവിടത്തെ ഭര്‍ത്താക്കന്മാരുടെ ആചാരം. വധുവിന്റെ കന്യകത്വം തെളിയിക്കാന്‍ വേണ്ടിയാണ് ചരടും വെളുത്ത വിരിയും.ആദ്യരാത്രി തന്നെ ബന്ധപ്പെടുകയും കിടക്കവിരിയില്‍ ചുവന്ന രക്തപ്പാടുകള്‍ വീഴുകയും ചെയ്താല്‍ വധു, പതിവ്രതയാണെന്നും അല്ലാത്ത പക്ഷം ആ സ്ത്രീ മോശമാണെന്നുമാണ് സാന്‍സി സമുദായക്കാരുടെ രീതി.കുക്ഡി കി രസം എന്നാണ് ഇത് അറിയപ്പെടുന്നത്.
ശകുന്തളയുടെ ഭര്‍ത്താവ് “ലഡ്ക്കി ഖറാബ് ഹേ”(പെണ്‍കുട്ടി പിഴച്ചവളാണ്) എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ടാണ് പിറ്റേന്ന് ഉണര്‍ന്നത് തന്നെ.ശേഷം വധുവിനെ ചോദ്യം ചെയ്യലായി. 99 ശതമാനം പേരും നിരപരാധികളായിരിക്കും. പക്ഷേ, മുമ്ബ് ആരുടെ കൂടെ കിടന്നുവെന്ന് നിര്‍ബന്ധിച്ചു ചോദ്യം ചെയ്ത് കൊണ്ടേയിരിക്കും. ജീവിതത്തിലന്ന് മറ്റൊരു അന്യ പുരുഷനെ നേരില്‍ പോലും കാണാത്ത പെണ്‍കുട്ടികളായിരിക്കും പലപ്പോഴും ഈ സാധുക്കള്‍. വരന്റെ വീട്ടുകാരുടെ ആവശ്യം വധുവിനെ മോശമാക്കി വീട്ടുകാരിലല്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുക എന്നതായത് കൊണ്ട് തന്നെ പെണ്‍ കുട്ടിയെ കൊണ്ട്, ബന്ധത്തിലുള്ള ആരുടെയെങ്കിലും പേര് പറയിപ്പിക്കും വരെ മര്‍ദ്ദനം തുടരും.അവസാനം ഗത്യന്തരമില്ലാതെ ഒരാളുടെ പേര് അവള്‍ക്ക് പറയേണ്ടി വരും.മൂത്ത ചേച്ചി വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കില്‍ ചേച്ചിയുടെ ഭര്‍ത്താവിന്റെ പേര് പറയാനായിരിക്കും വരന്റെ വീട്ടുകാര്‍ നിര്‍ബന്ധിക്കുക.അല്ലെങ്കില്‍ അത് പോലെയുള്ള ഏതെങ്കിലും അടുത്ത ബന്ധുവിന്റെ.
ശകുന്തളയും ഇത് പോലെ ചേച്ചിയുടെ ഭര്‍ത്താവിനെയാണ് ചൂണ്ടി കാണിക്കാന്‍ നിര്‍ബന്ധിതയായത്. ശേഷം വരന്റെ വീട്ടുകാര്‍ ഗ്രാമ പഞ്ചായത്ത് മുഖ്യന്റെ മുമ്ബില്‍ അവളെ ഹാജരാക്കുകയായി. അവിടെ ഒരിക്കലും പെണ്‍ കുട്ടിക്ക് നീതി ലഭിക്കുകയില്ല.വധുവിന്റെ പിതാവിനെയും കുടുംബത്തെയും വിളിച്ചു വരുത്തി നാട്ടുകാരുടെ മുമ്ബില്‍ വെച്ച് മാനം കെടുത്തി നഷ്ടപരിഹാരം വാങ്ങുകയാണ് വരന്റെ വീട്ടുകാരുടെ ലക്ഷ്യമെന്ന് ഗ്രാമവാസികള്‍ക്ക് മുഴുവനുമറിയാം.
വധുവിന്റെ വീട്ടുകാരുടെ ശേഷിയനുസരിച്ചു ഇരുപ്പത്തിയയ്യായിരം മുതല്‍ മേലോട്ടാണ് ഗ്രാമ മുഖ്യന്‍ പിഴ കല്‍പിക്കാറ്. ശകുന്തളയുടെ കാര്യത്തില്. 60,000 രൂപയാണ് ‘നഷ്ടപരിഹാരം’ നല്‍കാന്‍ വിധിച്ചത്. തെറ്റ് ചെയ്യാത്ത ചേച്ചിയുടെ ഭര്‍ത്താവിനെ കരുവാക്കിയാണ് ശകുന്തളയുടെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത.
പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത്, ബ്രിട്ടീഷുകാരും അവര്‍ക്ക് ഓശാന പാടുന്ന പ്രഭുക്കന്മാരും മറ്റും പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ പിടിച്ചു കൊണ്ട് പോയി പീഡിപ്പിക്കുമായിരുന്നുവത്രെ. അങ്ങനെയുള്ള പെണ്‍ കുട്ടികളെ വിവാഹം കഴിക്കാന്‍ അവിടത്തെ പുരുഷന്മാര്‍ തയ്യാറായിരുന്നില്ല. അക്കാലത്ത് ഒരു പെണ്‍കുട്ടി കന്യകയാണോ എന്നറിയാന്‍ വേണ്ടി തുടങ്ങി വെച്ച ദുരാചാരമാണ് ഇന്നും ചില സമുദായങ്ങള്‍ പിന്തുടരുന്നത്. ഇതിനെതിരെ പല മനുഷ്യാവകാശ സംഘടനകളും ശബ്ദിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് തന്നെയാണ് ശകുന്തളയുടെയും നീലമിന്റെയും സംഭവങ്ങളിലൂടെ മനസ്സിലാവുന്നത്.