കൊച്ചി: വന്ദേ ഭാരത് ട്രെയിന്‍ കിട്ടുമ്ബോള്‍ കെ റെയില്‍ എന്തിന് എന്ന ചോദ്യവുമായി പരിസ്ഥിതി ഗവേഷകനായ ശ്രീധര്‍ രാധാകൃഷ്ണന്‍. റെയില്‍വേയുടെ ട്രാക്കില്‍ ഓടിക്കാവുന്ന അര്‍ദ്ധ അതിവേഗ ട്രെയിനായ വന്ദേ ഭാരത് കേരളത്തിനും ലഭിക്കുന്ന സാഹചര്യത്തിലാണ് കെ റെയില്‍ എന്തിന് എന്ന ചോദ്യം ശ്രീധര്‍ രാധാകൃഷ്ണന്‍ ഉന്നയിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചതില്‍ രണ്ടെണ്ണം കേരളത്തിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ ലഭിക്കുമ്ബോള്‍ ലക്ഷം കോടി ചെലവിട്ട് കെ റെയില്‍ നടപ്പാക്കുന്നതില്‍ എന്താണ് നേട്ടമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. 200 കിലോ മീറ്റര്‍ വേഗതയില്‍ കേരളത്തില്‍ മാത്രം ഓടുന്ന ട്രെയിന്‍ വേണോ അതോ 180 കിലോമീറ്റര്‍ വേഗതയില്‍ എവിടെയും ഓടുന്ന ട്രെയിന്‍ വേണോയെന്നും അദ്ദേഹം ചോദിക്കുന്നു.

പദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തി സില്‍വര്‍ലൈന്‍ സംവാദം (Silverline Debate). വളവുകള്‍ നിവര്‍ത്തിയുള്ള സമാന്തര റെയില്‍വേ ലൈന്‍ എന്ന ബദല്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് കോളജ് ഓഫ് എഞ്ചിനീയറിങ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പലും ശാസ്ത്രി സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റുമായ ആര്‍ വി ജി മേനോന്‍ (RVG Menon) സംവാദത്തില്‍ അവതരിപ്പിച്ചു. കേരളത്തില്‍ അടിയന്തരമായി വേണ്ടത് നിലവിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കലാണ്. ഇതിന് തടസം നാട്ടുകാരല്ല. ഇക്കാര്യം ആവശ്യപ്പെടാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തിന് വേണമെന്നും ആര്‍‌ വി ജി മേനോന്‍ ആവശ്യപ്പെട്ടു. പാനലില്‍ പദ്ധതിയെ എതിര്‍ക്കുന്ന ഏക അംഗം ആര്‍ വി ജി മേനോന്‍ മാത്രമായിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റാന്‍ഡേഡ് ഗേജില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെ ആര്‍ വി ജി മോനോന്‍ എതിര്‍ത്തു. നിലവിലെ റെയില്‍പാതയോടു ചേര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിച്ചാല്‍ അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നും സില്‍വര്‍ലൈന്‍ സംവാദത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ദേശീയപാതാ വികസനം നടക്കാത്തതു കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ കഴിവില്ലാത്തതിനാലാണ്. റെയില്‍വേ വികസനത്തിനു തടസം നാട്ടുകാരുടെ എതിര്‍പ്പല്ല.

റെയില്‍വേയ്ക്ക് കേരളത്തോട് അവഗണനയാണ്. റെയില്‍പാത ഇരട്ടിപ്പിക്കല്‍ 30 വര്‍ഷമായി തടസപ്പെട്ടു കിടക്കുന്നു. ഇപ്പോഴാണ് പണികള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ 3 മണിക്കൂറില്‍ എറണാകുളത്ത് എത്താനാകും. സില്‍വര്‍ലൈന്റെ പ്രധാന പ്രശ്നം സ്റ്റാന്‍ഡേഡ് ഗേജ് ആണെന്നും ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.

‘ബ്രോഡ് ഗേജില്‍ റെയില്‍വേ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. അതിന്റെ ഘടകങ്ങള്‍ ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഗേജാണെങ്കില്‍ പുറത്തുനിന്ന് ഘടകങ്ങള്‍ വരണം. സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്നു കെ റെയില്‍ കോര്‍പറേഷന്‍ തീരുമാനിച്ചത് എന്തു പ്രക്രിയയിലൂടെയാണെന്ന് ജനം അറിയണം. പദ്ധതിയെ എതിര്‍ക്കുന്നവര്‍ പിന്തിരിപ്പന്‍മാരാണെന്ന ചിന്ത ശരിയല്ല.”

”കൊല്ലത്ത് മുഖത്തലയില്‍ വെള്ളക്കെട്ടുള്ള സ്ഥലത്താണ് സ്റ്റേഷന്‍ വരുന്നത്. അവിടെ ഒരു തോട് ഒഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് പഠനത്തില്‍ പറയുന്നത്. കൊച്ചിയിലെ വിമാനത്താവളത്തിനടുത്തും തോട് ഉണ്ടായിരുന്നു. അത് മൂടിയതു കൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കൊച്ചി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. 622 വളവുകള്‍ നിലവിലെ പാതയിലുണ്ട്. അതിലൂടെ അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. കേരളത്തില്‍ പുതിയ റെയില്‍പ്പാതകള്‍ വികസിപ്പിക്കാന്‍ എന്തു ചെയ്യണമെന്ന് കെ- റെയില്‍ പരിശോധിക്കണം. പുതിയ ലൈനുകളും സിഗ്നല്‍ സംവിധാനവും വരണം. അങ്ങനെ വന്നാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും”- ആര്‍ വി ജി മേനോന്‍ പറഞ്ഞു.

നിലവിലെ പാതയോടു ചേര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും പാത വരുമ്ബോള്‍ കൂടുതല്‍ വേഗമുള്ള ട്രെയിന്‍ ഓടിക്കാം. റെയില്‍പാതയോട് ചേര്‍ന്നുള്ള ഭൂമിക്കു വില കുറവാണ്. സര്‍ക്കാര്‍ നല്ല വില കൊടുത്താല്‍ ജനം ഭൂമി വിട്ടുകൊടുക്കും. ഈ ചര്‍ച്ച 3- 4 വര്‍ഷം മുന്‍പ് നടത്തേണ്ടതായിരുന്നെന്നും ആര്‍ വി ജി മേനോന്‍ പറഞ്ഞു. എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നു പറഞ്ഞിട്ട് ഇനി ചര്‍ച്ചയാകാം എന്നു പറയുന്നത് ശരിയല്ല. ചര്‍ച്ചയിലൂടെ ഏതുതരത്തിലുള്ള പദ്ധതി വേണമെന്ന് നിശ്ചയിച്ചിട്ട് മുന്നോട്ടു പോകണമായിരുന്നു. ജപ്പാന്‍ കടം തരുന്നത് നമ്മുടെ വികസനത്തിനല്ല. അവരുടെ സാങ്കേതിക വിദ്യ കൊണ്ടുവരാനാണ്. കേരള വികസനത്തില്‍ റെയില്‍വേയ്ക്കു വലിയ പങ്കുണ്ടെന്നും ആര്‍ വി ജി മേനോന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക