തിരുവനന്തപുരം : കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ തടയല്‍ നിയമം ദുരുപയോഗം ചെയ്യുന്നത് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍. വിവാഹ മോചനക്കേസുകളില്‍ കുട്ടിയെ തനിക്കൊപ്പം കിട്ടുന്നതിന് മുതല്‍ സാമ്ബത്തിക വിഷയത്തിലെ പകപോക്കുന്നതിനുവേണ്ടി എതിരാളിക്കെതിരെ പോക്സോ കേസ് നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറുകയാണ്. വ്യാജ പോക്സോ കേസുകള്‍ക്ക് അറുതിയില്ലാതായതോടെ നിരപരാധിത്വം തെളിയിക്കാനാകാത്ത പുരുഷന്മാരുടെ എണ്ണവും കൂടുന്നുണ്ട്. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇടപെടല്‍ ആവശ്യമാണെന്ന് മദ്രാസ് ഹൈക്കോടതിയുള്‍പ്പെടെ വിവിധ കോടതികള്‍ ആവശ്യപ്പെട്ടിരുന്നു.
2021 ല്‍ മലപ്പുറത്ത് 21 വയസ്സുകാരനായ യുവാവിന് ജാമ്യം ലഭിച്ചത് ഡി.എന്‍.എ ടെസ്റ്റില്‍ അയാള്‍ ഗര്‍ഭത്തിന് ഉത്തരവാദിയല്ല എന്ന് തെളിയിക്കപ്പെട്ടതിന് ശേഷം മാത്രമായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കിളിമാനൂരില്‍ പോക്സോ കേസില്‍ പ്രതിയായ 64 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തിരുന്നു. എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് ജാമ്യത്തിലിറങ്ങിയ അടുത്ത ദിവസമായിരുന്നു മണിരാജന്‍ ആത്മഹത്യ ചെയ്തത്.
26 വയസ്സുകാരനായ യുവാവ് തൃശൂര്‍ ചാമക്കാലയില്‍ ആത്മഹത്യ ചെയ്തതും പോക്സോ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അടുത്ത ദിവസമായിരുന്നു. കൊടുങ്ങൂക്കാരന്‍ സഹദാണ് മാസങ്ങളോളം തടവില്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം ആത്മഹത്യ ചെയ്തത്. താന്‍ നിരപരാധിയാണെന്ന് ഫേസ്‌ബുക്കില്‍ കുറിച്ചതിന് ശേഷമായിരുന്നു ഇയാളുടെ കടുംകൈ. കിളിമാനൂരിലെ അമ്മയും പോക്‌സോ കേസിന്റെ ഇരയാണ്. മകളെ അമ്മയ്ക്ക് നല്‍കാതിരിക്കാന്‍ അച്ഛന്‍ സൃഷ്ടിച്ചെടുത്തതായിരുന്നു ആ വ്യാജ പരാതി.
കഴിഞ്ഞവര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 3549 പോക്സോ കേസുകളാണ്. 2020 ല്‍ 3019 കേസുകള്‍ ആയിരുന്നു. ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറത്താണ് (457). രണ്ടാമത് തിരുവനനന്തപുരം (318), പാലക്കാട് (251), കുറവ് കേസുകള്‍ കണ്ണൂരിലാണ് (കണ്ണൂര്‍ സിറ്റി -93, കണ്ണൂര്‍ റൂറല്‍ 97). 2016 മുതല്‍ പോക്സോ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവാഹ മോചനക്കേസുകളില്‍ കുട്ടിയെ പിതാവിന് വിട്ടുകൊടുക്കാതിരിക്കാനുള്ള വജ്രായുധമായി വ്യാജ പോക്‌സോ കേസുകള്‍ ഉപയോഗിക്കുന്ന സംഭവങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമം സംസ്ഥാനത്തെ കുടുംബ കോടതികളില്‍ വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികള്‍ ജാഗ്രത പുലര്‍ത്തണമെന്നും 2019 മെയ് മാസത്തില്‍ ഹൈക്കോടതി കുടുംബ കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷേ വ്യാജ പോക്സോ കേസുകള്‍ക്ക് യാതൊരു കുറവുമില്ല.
കുടുംബ ബന്ധം വേര്‍പ്പെടുത്താനായി ഭാര്യ കേസ് ഫയല്‍ ചെയ്യുമ്ബോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിതാവിന് വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കത്തിന് ബലം കിട്ടാനാണ് വ്യാജ പോക്‌സോ കേസുകള്‍ നല്‍കുന്നത്. കുടുംബ കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ വലിയൊരു ശതമാനവും വ്യാജമാണ്. സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറയുന്നതിനുള്ള പ്രധാന കാരണവും ഈ വ്യാജന്റെ കളിയാണ്. 2015 മുതല്‍ 2019 വരെ 6939 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ കേവലം 312 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. അതായത് മൊത്തം പോക്‌സോ കേസുകളില്‍ കേവലം 4.49 ശതമാനം മാത്രമാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.
പോക്‌സോ കേസുകളുടെ വലിയ തോതിലുള്ള ദുരുപയോഗമാണ് കുടുംബ കോടതികളില്‍ നടക്കുന്നതെന്ന് നിയമരംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു. വിവാഹ മോചനക്കേസുകളില്‍ തീര്‍പ്പായാല്‍ സാധാരണഗതിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം ഭാര്യക്കും ഭര്‍ത്താവിനുമായി നല്‍കുകയാണ് കോടതി ചെയ്യാറുള്ളത്. നിശ്ചിത ദിവസം അമ്മയ്ക്കും നിശ്ചിത ദിവസം അച്ഛനും എന്നരീതിയില്‍ കുട്ടികളുടെ കസ്റ്റഡി വീതിച്ചു നല്‍കുകയാണ് ചെയ്യാറുള്ളത്. തീരെ ചെറിയ കുട്ടികളാണെങ്കില്‍ കുട്ടിയുടെ സംരക്ഷണം അമ്മയെ ഏല്‍പ്പിച്ച് അച്ഛന് നിശ്ചിത ഇടവേളകളില്‍ കുട്ടിയെ കാണാനുള്ള അനുവാദം നല്‍കും. വിവാഹ ബന്ധം വേര്‍പിരിഞ്ഞാലും കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ അച്ഛനും അമ്മയും പരസ്പര വിശ്വാസത്തോടെ നീങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കുക.
എന്നാല്‍ പിതാവോ മാതാവോ കുട്ടിയെ ലൈംഗികമായോ മറ്റ് തരത്തിലോ ഉപദ്രവിക്കുന്ന ആളാണെന്ന് കണ്ടെത്തിയാല്‍ കുട്ടിയുടെ സംരക്ഷണം ഇയാളെ ഏല്‍പ്പിക്കരുതെന്നാണ് നിയമം. അപ്പോള്‍ സംരക്ഷണ ചുമതല ഒരാള്‍ക്ക് മാത്രമായി നല്‍കും. ഇതിന്റെ മറപിടിച്ചാണ് കുട്ടികളെ കാണാന്‍പോലും ഭര്‍ത്താവിനെ അനുവദിക്കാന്‍ പാടില്ലെന്ന് വാശിപിടിക്കുന്ന ഭാര്യയോ അവരുടെ ബന്ധുക്കളോ വിവാഹ മോചനക്കേസുകളില്‍ ഭര്‍ത്താവിനെതിരെ വ്യാജ പോക്‌സോ കേസ് നല്‍കുന്നത്.
പോക്‌സോ കേസുകള്‍ നല്‍കിയാല്‍ തന്റെ നിരപരാധിത്വം തെളിയിച്ചെടുക്കുകയെന്നത് പിതാവിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രത്യേകിച്ച് പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളാകുമ്ബോള്‍. കുട്ടികളുടെ മൊഴികളും മറ്റും പോക്‌സോ കേസുകളില്‍ നിര്‍ണ്ണായകമാണ്. കുട്ടി അമ്മയുടെ സംരക്ഷണത്തിലാണെങ്കില്‍ കുട്ടിയെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വ്യാജമൊഴി കൊടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പരാതി വ്യാജമാണെങ്കില്‍ വലിയൊരു അഗ്നിപരീക്ഷയാണ് ഇക്കാലയളവില്‍ പിതാവിന് നേരിടേണ്ടിവരിക. തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ സമൂഹത്തിന് മുന്നില്‍ മക്കളെ പീഡിപ്പിച്ചവനെന്ന അപമാനഭാരം പേറി നില്‍ക്കേണ്ടിവരും.
കുടുംബ കോടതികളില്‍ വ്യാജ പോക്‌സോ കേസുകള്‍ ധാരാളമായി വരുന്നുണ്ടെന്നും അതിന്റെ സത്യാവസ്ഥ തെളിയിക്കുക എളുപ്പമല്ലെന്നും പൊലീസ് ഉദ്യേഗസ്ഥര്‍ പറയുന്നു. പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ പ്രാഥമികമായി കണ്ടെത്തിയാല്‍ ഭാര്യയുടെ വീട്ടുകാര്‍ പൊലീസിനെതിരെ തിരിയുകയും പ്രതിയെ സംരക്ഷിക്കുന്നുവെന്ന് കാണിച്ച് ബാലാവകാശ കമ്മീഷനില്‍ അടക്കം പരാതി നല്‍കുന്ന സ്ഥിതിയുണ്ടാകും. അല്ലെങ്കില്‍ പല രീതിയിലും പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഇത്തരം വിഷയങ്ങള്‍ ഉള്ളതിനാല്‍ തന്നെ പലപ്പോഴും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സത്യസന്ധമായിക്കൊള്ളണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോപണ വിധേയന്‍ പെട്ടുപോകുക തന്നെ ചെയ്യും. വസ്തുതകള്‍ വിലയിരുത്തി കോടതി നീതിപൂര്‍വ്വകമായ തീരുമാനം എടുത്താല്‍ മാത്രമേ രക്ഷയുള്ളൂ. അല്ലെങ്കില്‍ സ്വന്തം കുട്ടിയെ പിന്നീട് കാണാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടാകുകയും അപമാനം ജീവിതകാലം മുഴുവന്‍ സഹിക്കേണ്ടി വരികയും ചെയ്യും.
വ്യാജ പോക്സോ പരാതികള്‍ തടയാന്‍ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഇത് അത്രത്തോളം പ്രാവര്‍ത്തിമായിരുന്നില്ല. . പരാതികള്‍ ആദ്യം ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകള്‍ക്കും (ഡിസിപിയു) പിന്നീട് ജില്ലാ ശിശുസംരക്ഷണ സമിതിക്കും (സിഡബ്ല്യുസി) കൈമാറി അവരുടെ പരിശോധനകള്‍ക്കു ശേഷമേ നിയമനടപടികളിലേക്കു നീങ്ങാവൂ എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. പക്ഷേ പ്രാഥമിക അന്വേഷണംകൊണ്ട് മാത്രം പരാതിയുടെ നിജസ്ഥിതി വ്യക്തമാകാത്ത സാഹചര്യമാണ് പലപ്പോഴും. പരാതികള്‍ ലഭിച്ചയുടന്‍ റിപ്പോര്‍ട്ട് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും വാര്‍ത്തയാകുന്നതും കുട്ടികളുടെ സ്വകാര്യതയെയും ബാധിക്കുന്നുണ്ട്. പലപ്പോഴും കുട്ടികള്‍ കുടുംബത്തില്‍ നിന്നു വേര്‍പിരിഞ്ഞുകഴിയേണ്ടിവരുന്നുവെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. തിരിച്ചും ചില കേസുകള്‍ വരാറുണ്ട്. ഭാര്യ ദുര്‍നടപ്പുകാരിയാണെന്ന് വ്യാജ പരാതി നല്‍കി കുട്ടിയുടെ സംരക്ഷണം പൂര്‍ണ്ണമായും തട്ടിയെടുക്കുന്നതിന് ഭര്‍ത്താവും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്നത് എളുപ്പമല്ലാത്തതിനാല്‍ ഈ നീക്കം കോടതിയില്‍ പൊളിഞ്ഞുപോകുകയാണ് പതിവ്. കിളിമാനൂരില്‍ അമ്മയ്‌ക്കെതിരെ മകനെ കൊണ്ട് പീഡന പരാതി കൊടുത്തത് ഈ പശ്ചാത്തലത്തിലാണ്. ഈ കേസ് തന്നെ പിന്നീട് കോടതി എഴുതി തള്ളി.
ദമ്ബതികള്‍ തമ്മില്‍ വേര്‍പിരിയുന്നത് കുട്ടികളില്‍ കടുത്ത മാനസിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഇതിനൊപ്പം വ്യാജ പോക്‌സോ കേസ് കൂടി വന്നാല്‍ കുട്ടികള്‍ പെട്ടുപോകും. പ്രലോഭനവും ഭീഷണിയും അതിനൊപ്പം പിതാവിനെ നഷ്ടപ്പെട്ടുപോകുമെന്ന ഭീതിയുമെല്ലാം കൂട്ടികളെ ശരിക്കും തകര്‍ത്തു കളയുകയും വിഷാദ രോഗികളോ, അക്രമ വാസനയുള്ളവരോ ആയി മാറ്റുകയും ചെയ്യുമെന്ന് ചൈല്‍ഡ് കൗണ്‍സിലര്‍മാര്‍ പറയുന്നു.
ഇതേത്തുടര്‍ന്ന്, കേരളത്തില്‍ പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ ഇനി മുതല്‍ പ്രത്യേക പൊലീസ് സംഘത്തെ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ ജില്ലയിലും ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക. പോക്‌സോ സംഘത്തിലേക്ക് ക്രമസമാധാന ചുമതലയില്‍ നിന്നും 44 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ പുനര്‍വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും ഇത്തരം കേസുകളിലെ അന്വേഷണം ഊര്‍ജിതമാക്കേണ്ട സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. സുപ്രീം കോടതിയും ഒരു വര്‍ഷം മുമ്ബ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. പോക്‌സോ കേസുകളില്‍ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
സിഐ റാങ്കിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് നിലവില്‍ പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ക്രമസമാധാന ചുമതലക്ക് ഒപ്പം കിട്ടുന്ന ഈ അധിക ചുമതല കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസത്തിന് കാരണമാകുന്നുണ്ട്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഈ കാലയളവില്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രസക്തി. പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ ഓരോ ജില്ലയിലും പ്രത്യേക സംഘത്തെ രൂപീകരിക്കണം. ഇതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് എഡിപിജി റിപ്പോര്‍ട്ട് നല്‍കി.