കുഞ്ഞുങ്ങൾക്കു കൊടുക്കാൻപോലും പാൽ വാങ്ങാൻ കിട്ടാനില്ലാത്ത രാജ്യം, പിന്നെയുള്ളത് പാൽപ്പൊടിയാണ്. പക്ഷേ, അതിന്റെ വില താങ്ങാനാകില്ല. മരുന്നിനും പാൽപ്പെ‍ാടിക്കും ഇന്ധനത്തിനുമൊക്കെയായി ആരുടെയൊക്കെയോ കനിവുതേടി തെരുവിൽ ക്യൂ നിൽക്കുകയാണ് ഒരു ജനത. ‘കുടുംബ സർക്കാരിന്റെ’ വികല നയങ്ങളാൽ കടക്കെണിയിലായിപ്പോയ രാജ്യത്തിന്റെ ദുരവസ്ഥയാണിത്. വളരെ ദൂരെയൊന്നുമല്ല, ആ രാജ്യം. കേരളത്തിൽനിന്നു നേരിട്ടുള്ള വിമാനത്തിൽ യാത്ര ചെയ്താൽ ഒന്നര മണിക്കൂറിൽ എത്താവുന്ന അയൽരാജ്യമായ ശ്രീലങ്കയിലാണു ദുരിതത്തിരമാല അടിച്ചുകയറുന്നത്.

ഇന്ധന, ഭക്ഷ്യക്ഷാമങ്ങൾ കാരണം ജീവിതം എങ്ങനെ മുന്നോട്ടുകെ‍ാണ്ടുപോകുമെന്നറിയാതെ, ആശങ്കക്കടലിലാണ് 2.2 കോടിയോളമുള്ള മനുഷ്യർ. ഭേദപ്പെട്ട ജീവിതനിലവാരത്തിൽ കഴിഞ്ഞവരാണു ലങ്കൻ ജനത. പെട്ടെന്ന് എല്ലാം ഇരുട്ടിലാക്കിയതു സർക്കാരിന്റെ പിടിപ്പുകേടുകളാണെന്നു വിശ്വസിക്കുന്നവരാണ് ഏറെയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാചകവാതകവിതരണം നിലച്ചിട്ട് ഒരു മാസമായി. മൂന്നു മണിക്കൂർവരെ വരിയിൽ നിന്നാലും സ്റ്റൗ കത്തിക്കാൻ മണ്ണെണ്ണ കിട്ടാത്ത അവസ്ഥ. പാൽക്ഷാമം രൂക്ഷമായതോടെ പാൽപ്പൊടിക്കു ഡിമാൻഡ് കൂടി. കിലോഗ്രാമിന് 2000 ശ്രീലങ്കൻ രൂപ വിലയുള്ള പാൽപ്പൊടി താങ്ങാനാവില്ലെന്നു നാട്ടുകാർ സങ്കടപ്പെടുന്നു.

രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന സർക്കാരിന്റെ വികല നയങ്ങളാണ് ആ രാജ്യത്തെ ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അധികാരത്തിലേറിയ ഉടൻ സ്വീകരിച്ച ദീർഘവീക്ഷണമില്ലാത്ത നയതീരുമാനങ്ങളാണു ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ ഇന്നത്തെ നിലയില്ലാക്കയത്തിലേക്കു നയിച്ചതെന്നു കരുതുന്നവരാണേറെയും. കുമിഞ്ഞുകൂടുന്ന കടബാധ്യതയ്ക്കൊപ്പം, പാളിപ്പോയ ഹ്രസ്വകാല സാമ്പത്തിക നയങ്ങളും രാജ്യത്തെയും ജനജീവിതത്തെയും പിടിച്ചുലയ്ക്കുകയാണ്.

രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനായി രാസവള ഇറക്കുമതി നിരോധിച്ച് ജൈവവളത്തിലേക്കു തിരിയാൻ കർഷകരോട് ആഹ്വാനം ചെയ്ത പ്രസിഡന്റിന്റെ തീരുമാനം ഭക്ഷ്യോ‍ൽപാദനത്തെ ഉലച്ചതും നിലവിലെ ക്ഷാമത്തിനു കാരണമാണ്. ആഭ്യന്തര ഉൽപാദനം കുറഞ്ഞതോടെ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. മറ്റു ഭക്ഷ്യവസ്തുക്കളുടെ അവസ്ഥയും വ്യത്യസ്തമല്ല. കോഴിയിറച്ചി കിലോഗ്രാമിന് 6500 ശ്രീലങ്കൻ രൂപയാണു കഴിഞ്ഞ ദിവസത്തെ വില.

വില കുറഞ്ഞ പച്ചക്കറികൾ വാങ്ങാമെന്നു കരുതിയാലും പാചകവാതകമോ മണ്ണെണ്ണയോ കിട്ടാനില്ല. ടാക്സി– ഓട്ടോറിക്ഷ ഡ്രൈവർമാർ ഇന്ധനം കിട്ടാതെ വീട്ടിലിരിക്കുകയാണ്. വണ്ടിയിൽ ഇന്ധനം നിറയ്ക്കാൻ മണിക്കൂറുകളോളം പെട്രോൾ പമ്പിനു മുന്നിൽ വരിനിൽക്കണം. കടലാസ് ക്ഷാമം മൂലം ചോദ്യക്കടലാസ് അച്ചടിക്കാൻ കഴിയാതെ പരീക്ഷകളെല്ലാം മാറ്റിവച്ചു. കംപ്യൂട്ടറോ ഫോണോ ചാർജ് ചെയ്യാൻ വൈദ്യുതിയില്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കാനാകുന്നില്ല. പവർകട്ട് മൂലം അച്ചടിശാലകളെല്ലാം നിലച്ചതോടെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തക അച്ചടിയും നിർത്തി.

കോവിഡ് മൂലം ടൂറിസത്തിനുണ്ടായ തിരിച്ചടി, ഇന്ധനവിലക്കയറ്റം, തേയില കയറ്റുമതിയിലെ പ്രതിസന്ധി എന്നിവയും ശ്രീലങ്കയ്ക്ക് ഇരുട്ടടിയായി. വിദേശനാണ്യം ആകർഷിക്കാൻ മാർച്ച് ഏഴിനു ശ്രീലങ്കൻ രൂപയുടെ മൂല്യം 15% കുറച്ചതു പെട്ടെന്നുള്ള വിലക്കയറ്റത്തിലേക്കു നയിച്ചതോടെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. ഇക്കൊല്ലം മാത്രം 690 കോടി ഡോളർ (ഏകദേശം 52,633 കോടി ഇന്ത്യൻ രൂപ) വിദേശകടം തിരിച്ചടയ്ക്കേണ്ട ശ്രീലങ്കയുടെ പക്കൽ നിലവിൽ 200 കോടി ഡോളറിന്റെ (ഏകദേശം 15,256 കോടി ഇന്ത്യൻ രൂപ) വിദേശനാണ്യ ശേഖരമാണ് അവശേഷിക്കുന്നതെന്നാണു കണക്ക്.

പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്കുമാത്രം പ്രതിവർഷം ശരാശരി 200 കോടി ഡോളറാണ് ആ രാജ്യത്തിനു വേണ്ടത്. ഐഎംഎഫ് (രാജ്യാന്തര നാണ്യനിധി) സഹായത്തോടെ വായ്പകൾ പുനഃക്രമീകരിച്ചു പ്രതിസന്ധിയിൽനിന്നു കരകയറാനാണ് ഇപ്പോഴത്തെ ശ്രമം. ഐഎംഎഫ് വായ്പ ലഭിച്ചാൽ അവർ നിഷ്കർഷിക്കുന്ന പുതിയ നികുതികൾ ഉൾപ്പെടെ ശക്തമായ സാമ്പത്തിക പരിഷ്കരണ നടപടികൾ രാജ്യത്തു നടപ്പാക്കേണ്ടിവരും.

പെട്രോൾ പമ്പിലെ ക്യൂവിന്റെ നീളം കുറഞ്ഞപ്പോൾ ശ്രീലങ്കയിൽ പുതിയൊരു ക്യൂ രൂപം കൊള്ളുകയാണ്. പാസ്പോർട്ട് ഓഫിസിനു മുന്നിലാണ് യുവാക്കളുടെ നീണ്ട നിര. പഠന വീസയിൽ ഓസ്ട്രേലിയയിലോ കാനഡയിലോ യുകെയിലോ പോകണം. ശ്രീലങ്കയിൽനിന്ന് അഭയം തേടിയെത്തുന്നവർ ഇന്ത്യയ്ക്കുമുന്നിലും സങ്കീർണമായ ചോദ്യചിഹ്നം ഉയർത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക