തിരുവനന്തപുരം: കെ റെയില്‍ സര്‍വേയെ അടക്കം തള്ളിപ്പറഞ്ഞ് കെസിബിസി രംഗത്ത്. ജനനന്മയോ സാമൂഹിക ക്ഷേമമോ ലക്ഷ്യംവച്ചുള്ള പദ്ധതിയല്ല കെ റെയില്‍ എന്നും മറിച്ച്‌, ബിസിനസ് താത്പര്യങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നതെന്നും കെസിബിസി വിമര്‍ശിച്ചു. കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കെ റെയിലിനെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നത്. പദ്ധതിക്കെതിരായ ജനവികാരം മനസിലാക്കി വിവേകത്തോടെ നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഇന്നത്തെ കേരളത്തെ സംബന്ധിച്ചുള്ള പ്രധാന ആശങ്കയാണ് കെ റെയില്‍ പദ്ധതി. പതിനായിരക്കണക്കിന് കോടി രൂപകൊണ്ടുള്ള ആറാട്ട് സ്വപ്‌നമാണ് പദ്ധതിയെന്നും കെസിബിസി കുറ്റപ്പെടുത്തുന്നു. പൊതുജനത്തിന്റെയും സംഘടനകളുടെയും സ്വതന്ത്ര ചിന്തകരുടെയും അഭിപ്രായ സമന്വയമോ ആശയങ്ങളോ പ്രതീക്ഷിക്കാതെയും സ്വീകരിക്കാതെയും നിര്‍ബന്ധബുദ്ധിയോടെ തുനിഞ്ഞിറങ്ങിയിരിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. ജീവിതം വഴിമുട്ടുന്നതിലുള്ള ആശങ്കയില്‍ വിലപിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ആ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതേയുള്ളൂവെന്നും ലേഖകന്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂലമ്ബള്ളിയില്‍ നിന്നും 14 വര്‍ഷം മുമ്ബ് കുടിയിറക്കപ്പെട്ടവര്‍ ഇപ്പോഴും ഭൂമിയില്ലാതെ സര്‍ക്കാറിന്റെ കാരുണ്യം കാത്തു കഴിയുന്ന അവസ്ഥയാണ് ഉള്ളത്. മദ്യവും ലോട്ടറിയും വിറ്റു നിത്യചിലവു കഴിക്കുന്ന സര്‍ക്കാര്‍ എങ്ങനെ കെ റെയിലിന് സാമ്ബത്തികം കണ്ടെത്തുമെന്ന ചോദ്യവും ലേഖനം മുന്നോട്ടു വെക്കുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം ചുവടേ:

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ ദൂരത്തില്‍ പുതുതായി ഒരു അതിവേഗ റെയില്‍പ്പാത. അതിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സില്‍വര്‍ ലൈന്‍ ട്രെയിനുകള്‍. നാലുമണിക്കൂറില്‍ താഴെയുള്ള സമയംകൊണ്ട് കാസര്‍ഗോഡുനിന്ന് തിരുവനന്തപുരം വരെ യാത്രചെയ്ത് എത്താമെന്ന ആകര്‍ഷകമായ വാഗ്ദാനം. 66,000 കോടി രൂപയാണ് പ്രോജക്ടിന്റെആകെ ചെലവായി കണക്കാക്കുന്നതെങ്കിലും അത് രണ്ടു ലക്ഷം കോടി രൂപവരെ ഉയരുമെന്ന് വിമര്‍ശകര്‍ പറയുന്നു.

3000 ഏക്കര്‍ സ്ഥലമാണ് ഈ പ്രോജക്ടിനായി ഏറ്റെടുക്കേണ്ടതായുള്ളത്. മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തി കെ-റെയില്‍ പാതയ്ക്ക് ഇരുവശവും മതിലുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. മുന്‍വര്‍ഷങ്ങളിലെ പ്രളയത്തില്‍ വെള്ളം പൊങ്ങിയ പ്രദേശങ്ങളില്‍ അതിലും ഉയരത്തിലായിരിക്കും പാതകള്‍ നിര്‍മ്മിക്കേണ്ടിവരിക.

പ്രത്യക്ഷത്തില്‍ അത്യാകര്‍ഷകമായി തോന്നാമെങ്കിലും, ആധുനിക കേരളചരിത്രത്തിലെ ഏറ്റവും വലുതും സങ്കീര്‍ണവുമായ ഈ പ്രോജക്ടുമായി ബന്ധപ്പെട്ട ആശങ്കകള്‍ എണ്ണമറ്റതാണ്. കെ-റെയിലുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളും അവകാശവാദങ്ങളും അരങ്ങുതകര്‍ക്കുകയാണ്. പ്രാരംഭ നടപടിക്രമങ്ങളും കല്ല് സ്ഥാപിക്കലുമായി സര്‍ക്കാരും മുമ്ബോട്ടുതന്നെ. പ്രത്യക്ഷത്തില്‍ സര്‍ക്കാര്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്ബോഴും, അനുകൂല പ്രതികരണങ്ങളും പിന്തുണയും താരതമ്യേന വളരെ കുറവാണ് എന്നതാണു വാസ്തവം. സാമ്ബത്തികം, പാരിസ്ഥിതികം, പ്രായോഗികത തുടങ്ങി വിവിധ തലങ്ങളില്‍ നിന്നുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഈ ദിവസങ്ങളില്‍ മുന്‍തൂക്കം. വികസനവും ആധുനിക സൗകര്യങ്ങളും വേണം എന്ന അഭിപ്രായപ്രകടനങ്ങളുമായി ഒരു വിഭാഗം കെ-റെയിലിനെ അനുകൂലിക്കുമ്ബോള്‍, സാമ്ബത്തികവും പാരിസ്ഥിതികവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു വലിയ വിഭാഗം സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നു.

കേരളത്തിന്റെ വികസന ആഭിമുഖ്യം

ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം എന്നുള്ളതില്‍ സംശയമില്ല. ദേശീയപാത മുതല്‍ പഞ്ചായത്ത് റോഡുകള്‍ വരെയുള്ള മൂന്നുലക്ഷത്തി മുപ്പത്തിരണ്ടായിരത്തോളം കിലോമീറ്റര്‍ റോഡാണ് കേരളത്തിലുള്ളത്. ഒരു കോടിയിലേറെ വാഹനങ്ങള്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നു. ഈ കണക്കുകള്‍ പ്രകാരം കേരളത്തില്‍ വികസനത്തിന്റെ കാര്യത്തില്‍ പ്രാമുഖ്യം ലഭിക്കേണ്ടത് റോഡ് ഗതാഗതത്തിനാണ് എന്നുള്ളതില്‍ സംശയമില്ലല്ലോ.

കേരളത്തിന്റെ വികസന ആഭിമുഖ്യങ്ങളിലെ അശാസ്ത്രീയതയ്ക്ക് ഒട്ടേറെ സമീപകാല ഉദാഹരണങ്ങളുണ്ട്. സംസ്ഥാനത്തിന്റെ വ്യാപാരനഗരമായ കൊച്ചിയില്‍ സമീപകാലത്ത് പണികഴിച്ചിട്ടുള്ള വിവിധ നിര്‍മ്മിതികള്‍ തന്നെയാണ് പ്രധാനം. കൊച്ചിയുടെ രണ്ടു പ്രധാന ഗേറ്റ്‌വേകളായ ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളില്‍ സമീപകാലത്താണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചത്. 2016ല്‍ തുറന്നുകൊടുത്ത ഇടപ്പള്ളിയിലെ പാലം പണിതത് ഡിഎംആര്‍സി ആണ്.

ഏറ്റവുമൊടുവില്‍ കഴിഞ്ഞവര്‍ഷം വൈറ്റിലയിലെ പാലവും ഗതാഗതത്തിനായി തുറന്നുകൊടുത്തു. കോട്ടയം, ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍നിന്ന് എറണാകുളത്തേക്കും, എറണാകുളം വഴി മറ്റു ജില്ലകളിലേക്കും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകേണ്ട കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനില്‍ വളരെ പ്രാകൃതവും അപര്യാപ്തവുമായ ഒറ്റലൈന്‍ മേല്‍പ്പാലം പണിത പ്രവൃത്തി ന്യായീകരണമര്‍ഹിക്കുന്നില്ല. പണി തീര്‍ന്ന് കേവലം ഒരു വര്‍ഷം കഴിയും മുമ്ബേ അസഹനീയമായ ബ്ലോക്ക് വൈറ്റിലയില്‍ പലപ്പോഴും കണ്ടുതുടങ്ങിയിരിക്കുന്നു.

കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യമാണ് ഇടപ്പള്ളിയിലേത്. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള മുഴുവന്‍ ജില്ലകളില്‍നിന്നും എറണാകുളത്തേക്ക് പ്രവേശിക്കേണ്ട ഏക മാര്‍ഗമായ ഇടപ്പള്ളി ജംഗ്ഷനിലെ ട്രാഫിക്കിന് പരിഹാരമായി ഭരണാധികാരികള്‍ വിധിച്ചതും ഒറ്റലൈന്‍ മേല്‍പ്പാലമാണ്. കൂടാതെ, ലോകത്ത് ഒരു രാജ്യത്തും അത്തരമൊരു ജംഗ്ഷനില്‍ അനുവദിക്കാത്ത വലിയൊരു ഷോപ്പിങ് മാളിന് ഉപാധിരഹിതമായി അനുമതി നല്‍കുകയും ചെയ്തു. നട്ടുച്ചയ്ക്ക് പോലും കിലോമീറ്ററുകള്‍ നീണ്ട ബ്ലോക്കാണ് ഇപ്പോള്‍ ഇടപ്പള്ളിയിലെ പതിവു കാഴ്ച.

കൂടുതല്‍ സൗകര്യങ്ങളോടെ ഇനിയൊരു മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ കഴിയില്ല എന്നുറപ്പുള്ള വൈറ്റില, ഇടപ്പള്ളി ജംഗ്ഷനുകളില്‍ യഥാക്രമം 8638 കോടി രൂപ മുടക്കി മേല്‍പ്പാലങ്ങള്‍ പണിതതിന് പകരം ആനുപാതികമായി ഉയര്‍ന്ന തുക വകയിരുത്തി ദീര്‍ഘവീക്ഷണത്തോടെ മികച്ച സംവിധാനങ്ങള്‍ ഒരുക്കാമായിരുന്നു. അത് ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയേക്കാള്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന കേരളത്തിന്റെ പൊതുവായ ആവശ്യവുമായിരുന്നു. കാരണം, 66,000 മുതല്‍ രണ്ടു ലക്ഷം കോടി രൂപ വരെ മുതല്‍മുടക്ക് വരുമെന്നു പറയപ്പെടുന്ന കെ-റെയിലില്‍ അഞ്ചോ എട്ടോ വര്‍ഷം കഴിഞ്ഞ് സഞ്ചരിക്കാന്‍ ഇടയുള്ളവരേക്കാള്‍ എത്രയോ മടങ്ങ് ആളുകള്‍ ഈ ജംഗ്ഷനുകളിലൂടെ ഓരോ ദിവസവും കടന്നുപോകുന്നുണ്ട്!

ശരിയായ ആസൂത്രണം കൂടാതെ പണിയപ്പെട്ട റോഡുകളും കെട്ടിടങ്ങളും വലിയ ഗതാഗത തടസത്തിന് കാരണമാകുന്നതിനാലാണ് കേരളത്തിലെ വിവിധ നഗരങ്ങള്‍ക്ക് അനുബന്ധമായി ബൈപ്പാസുകള്‍ പണിതത്. അത്തരം ബൈപാസുകളുടെ നിര്‍മ്മിതികളില്‍ ഗുരുതരമായ ഒട്ടേറെ അനാസ്ഥകളും അഴിമതികളും കാണാവുന്നതാണ്. സ്ഥലമെടുപ്പില്‍ സ്വാധീനങ്ങള്‍ കടന്നുകൂടിയതിനാല്‍ പുതിയ റോഡുകള്‍ പലതും വളവും തിരിവും ഉള്ളവയാണ്. പുതിയ റോഡുകളുടെ കച്ചവട സാധ്യതകള്‍ ചിലര്‍ വ്യാപകമായി ഉപയോഗിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ അടുത്ത കാലങ്ങളില്‍ പണി പൂര്‍ത്തിയാക്കപ്പെട്ട പുതിയ റോഡുകളുടെ മിക്ക ഭാഗങ്ങളിലും പുതിയ കെട്ടിടങ്ങളും ഷോപ്പിങ് മാളുകളും പണിതിരിക്കുന്നു. ഒട്ടേറെയിടങ്ങളില്‍ ഗതാഗതക്കുരുക്കു രൂക്ഷമാണ്. കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാള്‍ പരിസരം ഉദാഹരണമാണ്.

അശാസ്ത്രീയ സമീപനവും സ്വാര്‍ത്ഥ താത്പര്യങ്ങളും അഴിമതിയുമാണ് കേരളത്തിലെ റോഡ് ഗതാഗത മേഖലയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. കൊച്ചി നഗരം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഗതാഗത പ്രതിസന്ധികള്‍ വിലയിരുത്തിയാല്‍ സമീപഭാവിയില്‍ ഈ പട്ടണംതന്നെ എഴുതിത്ത്തള്ളേണ്ടതായി വന്നേക്കാമെന്നു തോന്നാം. കൊച്ചി മെട്രോ പ്രവര്‍ത്തനം ആരംഭിച്ചാല്‍ കൊച്ചിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ജലരേഖയാക്കി ഗതാഗതക്കുരുക്കു കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.

വികസനകാര്യങ്ങളെ ഇത്രമാത്രം ബാലിശമായി സമീപിക്കുന്ന ഭരണകൂടം, അവയുടെ അടിസ്ഥാന പ്രശ്‌നങ്ങളെയും, സംസ്ഥാനത്തിന്റെ യഥാര്‍ഥ ആവശ്യങ്ങളെയും മറന്നുകൊണ്ടും ശരിയായ ഒരു വികസനനയം സ്വീകരിക്കാതെയുമാണ് പുതിയ പദ്ധതിക്കും കോപ്പുകൂട്ടുന്നത് എന്നുള്ളതാണ് അടിസ്ഥാനപരമായ വെല്ലുവിളികളില്‍ പ്രധാനം.

സ്ഥലം ഏറ്റെടുപ്പ് എന്ന ആശങ്ക

സാധാരണക്കാരെ ഏറ്റവുമധികം ആശങ്കയിലാക്കുന്ന പ്രതിസന്ധിയാണ് സ്ഥലം ഏറ്റെടുപ്പ്. മൂവായിരം ഏക്കറില്‍പ്പരം ഭൂമിയാണ് കെ-റെയില്‍ പ്രോജക്ടിനായി ഏറ്റെടുക്കേണ്ടത്. പതിനായിരക്കണക്കിനുപേരെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്ന സ്ഥലമെടുപ്പും കുടിയിറക്കുമാണ് ഇനി സംഭവിക്കാനിരിക്കുന്നത്. നിര്‍ബന്ധിത ഏറ്റെടുക്കല്‍ ശ്രമങ്ങളെത്തുടര്‍ന്ന്, കെ-റെയിലിനെ കണ്ണീര്‍ റെയില്‍ എന്ന് വിശേഷിപ്പിക്കേണ്ടതായി വരുംവിധമുള്ള കാഴ്ചകള്‍ ഈ ദിവസങ്ങളില്‍ കേരളത്തില്‍നിന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നു. കിടപ്പാടവും തൊഴിലിടവും വിട്ട് ഇറങ്ങേണ്ടിവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്ക വളരെ ദയനീയമാണ്. സമാനമായ പദ്ധതികളുടെ ഭാഗമായി പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കുടിയിറക്കപ്പെട്ട അനേകരുടെ ജീവിതാനുഭവങ്ങള്‍ കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങള്‍ പോലും മനസിലാക്കിയിട്ടുണ്ട്.

കൊച്ചിയിലെ മൂലമ്ബള്ളിയില്‍ 14 വര്‍ഷം മുമ്ബ് കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇന്നും സര്‍ക്കാരിന്റെ കാരുണ്യം കാത്ത് കഴിയുന്ന കാഴ്ചയും അവരുടെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളും ഉദാഹരണങ്ങള്‍ മാത്രം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് അവര്‍ കുടിയിറക്കപ്പെട്ടത്. വളരെ എളുപ്പത്തില്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നമാണ് അതെങ്കിലും, കോടതി പോലും പലപ്പോഴായി ഇടപെട്ടിട്ടും, സര്‍ക്കാര്‍ നിഷ്‌കരുണം മുഖം തിരിച്ചു നില്‍ക്കുകയാണ്.

കേവലമൊരു പാലം പണിതുതീര്‍ക്കാന്‍ നാലും അഞ്ചും വര്‍ഷങ്ങള്‍ വേണ്ടിവരുന്ന ഈ നാട്ടില്‍, പണിത പാലം ഒറ്റവര്‍ഷത്തിനുള്ളില്‍ പൊളിച്ചുപണിത് അഴിമതിയുടെ പുതുചരിത്രം എഴുതിയ ഈ നാട്ടില്‍, കെ-റെയില്‍ അഞ്ചുവര്‍ഷംകൊണ്ടു പൂര്‍ത്തീകരിക്കുമെന്നാണ് അവകാശവാദം. പ്രാരംഭനടപടികളുടെ ഭാഗമായി ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് കിടപ്പാടവും തൊഴിലിടങ്ങളും നഷ്ടപ്പെടുകയും പല മുന്നനുഭവങ്ങളുംപോലെ അവരും ദുരിതങ്ങളില്‍ അകപ്പെടുകയും ചെയ്താല്‍ ആരുണ്ടാവും അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ എന്ന ചോദ്യം വലുതാണ്. നിലപാടിലും തീരുമാനങ്ങളിലുമുള്ള ആത്മാര്‍ത്ഥത വാക്കിലും കടലാസിലുമല്ല, നീതി കാത്ത് പുറമ്ബോക്കില്‍ കഴിയുന്ന അനേകരോടുള്ള മനോഭാവത്തിലൂടെ തെളിയിക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത്.

സാമ്ബത്തികമായ ആശങ്കകള്‍

പാരിസ്ഥിതികവും ബൗദ്ധികവുമായ സാഹചര്യങ്ങള്‍ എല്ലാവിധത്തിലും അനുകൂലമായിട്ടും, സാമ്ബത്തികമായി തകര്‍ന്നുനില്‍ക്കുന്ന ഇന്നത്തെ കേരളത്തിന് ഇത്തരമൊരു പദ്ധതിയുടെ ഭാരം ചുമലിലേറ്റാനുള്ള കെല്‍പ്പുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്ന ഉത്തരമാണ് സാമ്ബത്തിക വിദഗ്ധരില്‍ ഏറിയപങ്കും നല്‍കുന്നത്. മദ്യത്തില്‍നിന്നും ലോട്ടറിയില്‍നിന്നും പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനം മാറ്റിനിര്‍ത്തിയാല്‍ ദരിദ്രരാജ്യങ്ങള്‍ തോറ്റുപോകുന്ന നിലയിലേക്കു കൂപ്പുകുത്തുമെന്ന ദയനീയാവസ്ഥയിലാണ് ഇന്നു നാം. മൂന്നരലക്ഷം കോടി രൂപയോളം വരുന്ന പൊതുകടം എന്ന തീരാബാധ്യതയിലാണ് ഇന്ന് കേരളത്തിന്റെസാമ്ബത്തികസ്ഥിതി നിലനില്‍ക്കുന്നത്. ഇത്രമാത്രം വലിയ സാമ്ബത്തിക ബാധ്യതകള്‍ക്ക് മുകളില്‍ നിലയുറപ്പിച്ചിരിക്കുന്ന ഈ സാമ്ബത്തിക വ്യവസ്ഥിതി ഒരു ചീട്ടുകൊട്ടാരം പോലെ ദുര്‍ബലമാണ്. ആ പശ്ചാത്തലത്തില്‍, സംസ്ഥാനത്തിന് വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ വീണ്ടും രണ്ടുലക്ഷം കോടി രൂപകൂടി അധികബാധ്യത ഉണ്ടായേക്കാവുന്ന ചിത്രം അചിന്തനീയമാണ്.

മദ്യ വിലയും നികുതിയും വര്‍ധിപ്പിക്കുക, കൂടുതല്‍ ബാറുകള്‍ തുറക്കുക, ലോട്ടറി കൂടുതല്‍ പ്രിന്റ് ചെയ്തു വില്‍ക്കുക (കഴിഞ്ഞ ഓണം ബമ്ബര്‍ വിറ്റഴിച്ചത് 300 രൂപ വിലയുള്ള 65 ലക്ഷം ടിക്കറ്റുകളാണെന്നാണ് കണക്കുകള്‍, 1000% ലാഭം) എന്നിങ്ങനെയുള്ള വഴികളാണ് സ്ഥിരവരുമാനത്തിനും അധിക വരുമാനത്തിനുമായി ഇപ്പോഴും സര്‍ക്കാരിനു മുന്നില്‍ പ്രധാനമായുള്ളത് എന്നതാണ് ലജ്ജാകരമായ മറ്റൊരു വസ്തുത.

നനഞ്ഞിടം കുഴിക്കുന്ന ശൈലിയില്‍ സാധാരണക്കാരനെ പരിധിവിട്ട് ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകള്‍ ആത്യന്തികമായി നാടിന്റെ വളര്‍ച്ചയ്ക്കു കാരണമായി മാറുന്നില്ല. മദ്യവും ലോട്ടറിയും മറ്റും വില്പന നടത്തി അമിതലാഭമുണ്ടാക്കുകയും, അതോടൊപ്പം അവയുടെ ഉപഭോക്താക്കളായ ഒരു വിഭാഗത്തെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുകൊണ്ട് ഏതൊരു വികസന പ്രവര്‍ത്തനത്തിനു തറക്കല്ലിട്ടാലും അതിന്റെ നന്മയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സംശയിക്കേണ്ടതുണ്ട്. ഇവിടെ വികസനവും പുരോഗതിയും ഉണ്ടാകേണ്ടത് എല്ലാ ജനങ്ങള്‍ക്കുമാണ്. സമഗ്രമായ വളര്‍ച്ചയാണ് ശാശ്വതമായ പുരോഗതിയിലേക്ക് നാടിനെ നയിക്കുന്നത്. സാമ്ബത്തിക അസമത്വവും അസന്തുലിതാവസ്ഥയും ഒട്ടേറെ പ്രതിസന്ധികളിലേക്ക് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷിതത്വവും ക്ഷേമവും ചിലരുടെ മാത്രമല്ല, എല്ലാ പൗരന്മാരുടെയും അവകാശമാണെന്ന തിരിച്ചറിവ് ഭരണ, വരേണ്യ വര്‍ഗങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.

വിവിധ ദേശങ്ങളില്‍ എന്നതുപോലെ, ഭരണകൂടം നേരിട്ടു നടത്തുന്ന ഗതാഗതരംഗത്തെ വികസന, ആവശ്യസേവന പ്രവര്‍ത്തനങ്ങള്‍ നാടിന് ആവശ്യമാണ്. കെഎസ്‌ആര്‍ടിസി, മെട്രോ സര്‍വീസ് മുതല്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് വരെ അത്തരം ആവശ്യങ്ങളില്‍ കാലാനുസൃതമായി ഉള്‍പ്പെട്ടേക്കാം. സ്വാഭാവികവും അനിവാര്യവുമായ വികസനഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു നാടിനും ഇത്തരം സര്‍വീസുകള്‍ ആവശ്യമായി വരും. സര്‍ക്കാര്‍ സംരംഭങ്ങളായി നടത്തപ്പെടുന്ന ഇത്തരം പദ്ധതികളെ ലാഭനഷ്ടക്കണക്കുകളുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ ഒരുപരിധിവരെ അപ്രസക്തമാണ് എന്നുള്ളതാണ് വാസ്തവം. കാരണം, ജനാധിപത്യ സര്‍ക്കാരുകളുടെ ബാലന്‍സ് ഷീറ്റില്‍ മിച്ചമായുണ്ടാകേണ്ടത് സാമ്ബത്തികലാഭമല്ല, ജനങ്ങളുടെ സംതൃപ്തിയും പദ്ധതികളുടെ ഫലപ്രാപ്തിയുമാണ്.

എന്നാല്‍, കഴിഞ്ഞ ചില പതിറ്റാണ്ടുകളായി പിന്നോട്ട് സഞ്ചരിക്കുന്ന കേരളത്തിന്റെസമ്ബദ് വ്യവസ്ഥിതിയില്‍ വികസനത്തിന്റെ പേരില്‍ അശാസ്ത്രീയമായും വീണ്ടുവിചാരമില്ലാതെയും നടത്തുന്ന അടിച്ചേല്‍പ്പിക്കലുകളും അനുബന്ധ വാദഗതികളും കേരളസമൂഹത്തിന് ദീര്‍ഘകാല ബാധ്യതയായി മാറും എന്നുള്ളത് നിസ്തര്‍ക്കമാണ്.

നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി, സര്‍വീസുകള്‍ വെട്ടിച്ചുരുക്കി സാധാരണക്കാര്‍ക്ക് പ്രയോജനമില്ലാതാക്കിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസിയെ പുനരുജ്ജീവിപ്പിച്ച്‌ ജനപ്രിയ സേവനമാക്കി മാറ്റിയെടുക്കുക ഇന്നത്തെ കേരളത്തിന്റെപ്രധാന ആവശ്യങ്ങളിലൊന്നാണ്. മറ്റെല്ലാറ്റിനേക്കാളും മുകളില്‍ റോഡ് ഗതാഗത മേഖലയില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്. അത്തരം രംഗങ്ങളിലെ ക്രിയാത്മക ഇടപെടലുകളാണ് ജനം ആഗ്രഹിക്കുന്നത്. ഏതുവിധേനയും ഫണ്ട് കണ്ടെത്തി പരിഹാരമുണ്ടാക്കേണ്ട ഇത്തരം എണ്ണമറ്റ അടിയന്തര വിഷയങ്ങളില്‍ തികഞ്ഞ അവഗണന തുടരുന്നതോടൊപ്പംതന്നെ ഇത്തരം സ്വപ്നപദ്ധതികള്‍ അവതരിപ്പിച്ച്‌ ആശങ്ക വിതയ്ക്കുകയും ചെയ്യുന്ന ശൈലി പ്രതിഷേധാത്മകമാണ്.

ചുരുക്കത്തില്‍

മേല്‍പ്പറഞ്ഞ ചില വിഷയങ്ങളില്‍ ഒതുങ്ങുന്നതല്ല കെ-റെയില്‍ സംബന്ധമായ ആശങ്കകള്‍. ഇന്നത്തെ കേരളത്തിലും കേരളത്തിന്റെ ഭൂപ്രകൃതിയിലും ഈ പദ്ധതിയുടെ പ്രായോഗികത, വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ വശങ്ങളില്‍നിന്നുള്ള ചോദ്യങ്ങളും ഈ ദിവസങ്ങളില്‍ ഉയരുന്നുണ്ട്. എല്ലാം ആഴമുള്ള വിഷയങ്ങള്‍തന്നെയാണ്. ഭാവി തലമുറയ്ക്കുവേണ്ടിയുള്ള കരുതല്‍ എന്നോ, വികസനത്തിന് അനിവാര്യമെന്നോ ഉള്ള ചില വിശദീകരണങ്ങള്‍ക്കൊണ്ട് അവസാനിക്കുന്നവയല്ല അത്തരം ആകുലതകള്‍. ഭാവിതലമുറയ്ക്കായി നാം കരുതലുള്ളവരാകണം. എന്നാല്‍, ആ കരുതല്‍ പ്രകടിപ്പിക്കപ്പെടേണ്ടത് അവര്‍ക്ക് ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും വളരാനും അനുയോജ്യമായ പരിസ്ഥിതി അവര്‍ക്കായി നീക്കിവച്ചുകൊണ്ടുകൂടിയാവണം. മലിനീകരണങ്ങളും അശാസ്ത്രീയ നിര്‍മ്മിതികളും പരിസ്ഥിതിയിലേക്കുള്ള കടന്നുകയറ്റങ്ങളുംകൊണ്ട് ജീവിതംതന്നെ ദുഃസഹമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഭാവിതലമുറയെക്കുറിച്ച്‌ നാം കൂടുതല്‍ കരുതലുള്ളവരാകേണ്ടത് ഇത്തരത്തിലാണ്. അവസാനമില്ലാത്ത അവകാശവാദങ്ങളുമായി രംഗപ്രവേശം ചെയ്യുന്നവര്‍ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്.

ഭാവിതലമുറയ്ക്കായുള്ള പ്രവര്‍ത്തനപദ്ധതികളില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാത്ത മറ്റൊന്നുകൂടിയുണ്ട്. വ്യവസായ, വാണിജ്യ, തൊഴില്‍ മേഖലകളുടെ വളര്‍ച്ചയാണത്. കഴിവുറ്റ സംരംഭകരും പ്രൊഫഷണലുകളും പതിറ്റാണ്ടുകളായി സംസ്ഥാനവും രാജ്യവും വിട്ട് പുറംനാടുകളെ അഭയം പ്രാപിക്കുന്ന ദുരവസ്ഥ എന്തുകൊണ്ട് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നില്ല ഒട്ടേറെ സംരംഭങ്ങള്‍ പൂട്ടിപ്പോകാനും, നിലവിലുള്ള നിരവധി പ്രസ്ഥാനങ്ങള്‍ പ്രതിസന്ധികളെ നേരിടാനുമുള്ള പ്രധാന കാരണം ഭരണകൂട അനാസ്ഥയും കെടുകാര്യസ്ഥതയുമാണ്. ഒരു നാടിന്റെ യഥാര്‍ഥ വികസനം ആ നാട്ടിലെ ജനങ്ങള്‍ക്ക് മികച്ച ഉപജീവന സാധ്യതകള്‍ ഉറപ്പുവരുത്തിക്കൊണ്ടാണ് ആരംഭിക്കേണ്ടത്. അതിന് ആദ്യം ആവശ്യമായിരിക്കുന്നത് തൊഴിലവസരങ്ങളുടെയും തൊഴില്‍ മേഖലകളുടെയും വളര്‍ച്ചയാണ്.

അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഇന്നത്തെ കേരളത്തെ സംബന്ധിച്ചുള്ള പ്രധാന ആശങ്കയും, പതിനായിരക്കണക്കിന് കോടി രൂപകൊണ്ടുള്ള ആറാട്ട് സ്വപ്നം കണ്ടുകൊണ്ടുള്ള മുന്നിട്ടിറക്കമായി പലരും ഈ പദ്ധതിയെ വിലയിരുത്താനുള്ള കാരണങ്ങളും മേല്പറഞ്ഞവ തന്നെയാണ്. പൊതുജനത്തിന്റെയും സംഘടനകളുടെയും സ്വതന്ത്ര ചിന്തകരുടെയും അഭിപ്രായ സമന്വയമോ ആശയങ്ങളോ പ്രതീക്ഷിക്കാതെയും സ്വീകരിക്കാതെയും നിര്‍ബന്ധബുദ്ധിയോടെ തുനിഞ്ഞിറങ്ങിയിരിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. ജീവിതം വഴിമുട്ടുന്നതിലുള്ള ആശങ്കയില്‍ വിലപിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ആ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതേയുള്ളൂ.

ഇത് ജനനന്മയോ സാമൂഹിക ക്ഷേമമോ ലക്ഷ്യംവച്ചുള്ള പദ്ധതിയല്ല, മറിച്ച്‌ ബിസിനസ് താത്പര്യങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നത് എന്നുള്ള ചിന്ത അനേകായിരങ്ങളെ ഈ ദിവസങ്ങളില്‍ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. ജനവികാരം മനസിലാക്കി വിവേകത്തോടെ നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍
(കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറിയാണ് ലേഖകന്‍)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക