കോട്ടയം: പൊലീസ് കസ്റ്റഡിയിലിരുന്ന അലോട്ടിയെ രക്ഷിക്കാൻ ഗുണ്ടാ സംഘം പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ഒരു പ്രതി പിടിയിൽ. ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബി (29)നെ രക്ഷപെടുത്താൻ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് അലോട്ടിയുടെ സന്തത സഹചാരി ആർപ്പൂക്കര വില്ലൂന്നി ചിലമ്പത്ത്‌ശേരി വീട്ടിൽ ജോസഫിന്റെ മകൻ റൊണാൾഡോ (ടുട്ടു-18)വിനെയാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.എസ് വിജയൻ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന അലോട്ടിയെ, ഇയാളുടെ അഭ്യർത്ഥന പ്രകാരം കോട്ടയം ജില്ലാ ജയിലിലേയ്ക്കു മാറ്റുകയായിരുന്നു. ഇത്തരത്തിൽ ജയിൽ മാറ്റുന്നതിനായി അലോട്ടിയെയുമായി പൊലീസ് സംഘം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയം ഇവിടെ നിന്ന ഗുണ്ടാ സംഘം അലോട്ടിയ്ക്കു സുരക്ഷ ഒരുക്കാൻ എത്തിയ തിരുവനന്തപുരം സ്വദേശികളായ സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ് രാജിനെയും, പ്രദീപിനെയും ആക്രമിക്കുകയായിരുന്നു. ക്രൂരമായി മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടാ സംഘത്തിൽ നിന്നും അലോട്ടിയെയുമായി സബ് ജയിലിലേയ്ക്കു പോയി. തുടർന്നു, ഇവിടെ നിന്നും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

തുടർന്നു, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്ത പൊലീസ് സംഘം അലോട്ടിയെ സംരക്ഷിക്കാൻ എത്തിയ ഗുണ്ടാ സംഘത്തെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. പതിനാലാം വയസ് മുതൽ അലോട്ടി ഒപ്പം കൊണ്ടു നടക്കുന്ന റൊണാൾഡോ സംഘത്തിലുണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞ ജില്ലാ പൊലീസ് മേധാവി ഡി.ശില്പ പ്രതികളെ കണ്ടെത്താൻ ഡിവൈ.എസ്.പി അനിൽകുമാറിനു നിർദേശം നൽകി.

തുടർന്നു വെസ്റ്റ് എസ്.ഐ റിൻസ് എം.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ സജീവ്, കെ.ആർ ബൈജു, കെ.എം ഷിജിമോൻ, ഗ്രേസ് മത്തായി, സിവിൽ പൊലീസ് ഓഫിസർ ലിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക