വാഷിങ്ടൻ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ നിലപാടു മാറ്റി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ ആക്രമണത്തെ അപലപിച്ച ട്രംപ്, ആക്രമണം ഭയാനകമാണെന്നും ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും പറഞ്ഞു. യുക്രെയ്നിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലോറിഡയിൽ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്‌ഷൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്നിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ‘ധീരനാ’ണെന്നു പ്രകീർത്തിച്ച ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ രംഗത്തുവരാത്തതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘ഇതു വളരെ വേദനാജനകമാണ്. യുക്രെയ്ൻ വിഷയത്തിൽ പുട്ടിൻ ബൈഡനെ ‘ചെണ്ട’യെ പോലെയാക്കി. ഇതൊരു നല്ല കാര്യമല്ല’– അദ്ദേഹം പറഞ്ഞു.
നേരത്തേ, കിഴക്കൻ യുക്രെയ്നിലെ വിമതമേഖലകളെ സ്വതന്ത്രമാക്കി പ്രഖ്യാപിച്ച പുട്ടിന്റെ തീരുമാനത്തെ ‘പ്രതിഭയുടെ’ നീക്കമായി ട്രംപ് വിശേഷിപ്പിച്ചിരുന്നു. തന്റെ ഭരണത്തിൽ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു എന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.