നടന്‍ ദിലീപ് പ്രതിയായ കേസ് ശ്രദ്ധ നേടിയപ്പോള്‍ ഒപ്പം തന്നെ ശ്രദ്ധ നേടിയ പേരാണ് രാമന്‍പിള്ള വക്കീല്‍. പൊലീസുകാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ, രാമന്‍പിള്ള വക്കീലിന് ശരിക്കും ഒരു അമാനുഷിക പ്രതിഛായായാണ് ഉണ്ടായിരിക്കുന്നത്.
മാധ്യമങ്ങളോട് അധികം സമ്ബര്‍ക്കം പുലര്‍ത്താത്ത രാമന്‍ പിള്ളയുടെ ഒരു ബയോഡാറ്റ പോലും പബ്ലിക്ക് ഡൊമൈനില്‍ കിട്ടാനില്ല. ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയ ദിവസം പോലുള്ള അപൂര്‍വ സന്ദര്‍ഭങ്ങളിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക. അതും ഏതാനും മിനിട്ടുകള്‍ മാത്രം. കോടതി ഹിയറിങ്ങും, കേസ് പഠനവും, ചര്‍ച്ചയുമായി ദിവസവും 18 മണിക്കൂര്‍ ജോലിചെയ്യുകയാണ്. ഈ കഠിനാധ്വാനവും അര്‍പ്പണബോധവും തന്നെയാണ് രാമന്‍പിള്ളയെ മറ്റ് അഭിഭാഷകരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്.
രാമന്‍പിള്ള എങ്ങനെ ദിലീപിൻറെ അഭിഭാഷകനായി?
“ദിലീപ് അറസ്റ്റിലായപ്പോള്‍ താരത്തിന്റെ സുഹൃത്തുക്കള്‍ ആദ്യം സമീപിച്ചത് അഡ്വ. ബി രാമന്‍പിള്ളയെ ആയിരുന്നു. എന്നാല്‍ കാവ്യ മാധവനും മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തില്‍ കാവ്യയുടെ എതിര്‍ഭാഗം വക്കീല്‍ ആയിരുന്നു രാമന്‍പിള്ള. എന്നിട്ടും ദിലീപ് കേസ് വന്നപ്പോള്‍ സുഹൃത്തുക്കള്‍ എന്തുകൊണ്ട് ആദ്യം രാമന്‍പിള്ളയെ സന്ദര്‍ശിച്ചുവെന്നത് പലര്‍ക്കും അമ്ബരപ്പുണ്ടാക്കി.
എന്നാല്‍, ഈ ആവശ്യം രാമന്‍പിള്ള തള്ളുകയായിരുന്നു. കാവ്യയുടെ വിവാഹമോചന കേസില്‍ നിഷാലിന്റെ വക്കീലായിരുന്നു താനെന്നും അതിനാല്‍ ഈ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത് എന്നാണ് അന്ന് കേട്ടത്. അങ്ങനെ കേസ് അഡ്വ. രാംകുമാറില്‍ എത്തുകയും ചെയ്തു.
എന്നാല്‍, ഹൈക്കോടതിയില്‍ രാംകുമാറിന് പിഴച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ രാമന്‍പിള്ളയെ തേടി വീണ്ടും എത്തിയത്. അവരുടെ നിര്‍ബന്ധവും കുടുംബത്തിന്റെ കണ്ണീരും കണ്ടിട്ടാണ് രാമന്‍പിള്ള കേസ് ഏറ്റെടുക്കാന്‍ തയ്യാറായത് എന്നാണ് പറയുന്നത്. കേസില്‍ ദിലീപിന് ജാമ്യം കിട്ടാന്‍ സാധ്യതയുണ്ടോയെന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ രാമന്‍പിള്ളക്കും ഉറപ്പുണ്ടായിരുന്നന്നില്ല.
ദിലീപ് ഒരു തവണപോലും ഒന്നാംപ്രതി സുനിയെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചും വിളിച്ചിട്ടില്ല. ഒരു ടവര്‍ ലൊക്കേഷനു കീഴില്‍വന്നതുകൊണ്ട് ദിലീപ് എങ്ങനെ ഗൂഢാലോചനയില്‍ പങ്കാളിയാകും. നടന്‍ ദിലീപിന്റെ നമ്ബര്‍ തേടിയാണ് സുനി, വിഷ്ണുവെന്ന പ്രതിയെ സംവിധായകന്‍ നാദിര്‍ഷായുടേയും ദിലീപിന്റ ഡ്രൈവര്‍ അപ്പുണ്ണിയുടേയും അടുത്തേക്ക് അയയ്ക്കുന്നത്. ക്വട്ടേഷന്‍ കൊടുക്കുന്ന ആളിന്റെ ഫോണ്‍ നമ്ബര്‍പോലും അറിയാതെയാണോ ഒരാള്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് എന്നതായിരുന്നു രാമന്‍പിള്ളയുടെ അവിടുത്തെ ചോദ്യം. ഇതോടെ ദിലീപിന് ജാമ്യം കിട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
മാത്രമല്ല പിന്നീടുള്ള വിചാരണയുടെ ദിനങ്ങളില്‍ പ്രോസിക്യൂഷന്‍ വല്ലാതെ പിറകോട്ട് അടിക്കയാണ് ഉണ്ടായത്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ജഡ്ജി….. മാനസികമായി പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് രാജിവെച്ചുപോയി. റിമിടോമിയും, ഭാമയും അടക്കം 20 ഓളം സാക്ഷികള്‍ കൂറുമാറി.
ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളും പുതിയ ഗൂഢാലോചന കേസും
കേസില്‍ ദിലീപ് ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇതോടെ ദിലീപിനെതിരെ വീണ്ടും കേസായി. മുന്‍കുര്‍ ജാമ്യ അപേക്ഷ അംഗീകരിച്ച് കിട്ടാനും പൊരിഞ്ഞ വാദമാണ് രാമന്‍പിള്ള വക്കീലിന് നടത്തേണ്ടിവന്നത്. ‘
“കാര്യമായി ഒന്നും പറയാന്‍ കഴിയില്ലാത്ത കേസുകളില്‍ എങ്ങനെ ഒരു വാദമുഖം ഉന്നയിക്കാം, അത് ശാസ്ത്രീയമായി ശരിയാണെന്ന് പൊതുസമൂഹത്തെ വിശ്വസിപ്പിക്കാം എന്നതില്‍ രാമന്‍പിള്ളയുടെ വൈദഗ്ധ്യം അഭിനന്ദാര്‍ഹമാണ്’ എന്നാണ് അഡ്വ അജയ കുമാര്‍ ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്.
പക്ഷേ ഇവിടെയും ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ഒരു പുകമറ സൃഷ്ടിക്കാന്‍ രാമന്‍പിള്ളക്ക് കഴിഞ്ഞു. ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും, അതിനാല്‍ കേസിനോട് സഹകരിക്കുന്നില്ല എന്നത് ശരിയല്ലെന്നുമുള്ള രാമന്‍പിള്ളയുടെ വാദമാണ് കോടതി അംഗീകരിച്ചത്. ഗൂഢാലോചനയെ ശാപവാക്കാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുത് എന്ന താക്കീതോടെയാണ് ഈ കേസില്‍ ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ക്രിമിനലുകളെ സംരക്ഷിക്കുന്ന ക്രിമിനല്‍ ബുദ്ധികേന്ദ്രമായി രാമന്‍പിള്ള മാറുന്നു എന്ന വിര്‍മശനമുണ്ട്. ഈയിടെ റിട്ടയേഡ് ജഡ്ജ് ജസ്റ്റീസ് കെമാല്‍ പാഷ, ഫ്രാങ്കോ മുളയ്ക്കല്‍ കേസിനെ നിശിതമായ വിമര്‍ശിച്ചപ്പോള്‍, കൃത്രിമമായ മാര്‍ഗങ്ങളിലൂടെ ഒരു പ്രതിയെ രക്ഷിച്ചെടുക്കുക അഭിഭാഷകന്റെ ബാധ്യത അല്ല എന്ന് പറഞ്ഞിരുന്നു.
അതേസമയം, രാമന്‍പിള്ളയെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയപ്പോള്‍ രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റേത് തെറ്റായ നടപടിയാണ്. ഒരു അഭിഭാഷകന്‍ തന്റെ കക്ഷിയുമായി നടത്തുന്ന സംഭാഷണം സവിശേഷമായ അധികാരമുളളതാണ്. അത് പുറത്ത് പറയാന്‍ പാടുളളതല്ല.
അഭിഭാഷകന്‍ അത് എവിടേയും പറയേണ്ടതില്ല.അഭിഭാഷകന്റെ മൊഴിയെടുക്കാനാണ് എങ്കില്‍ കൊലക്കേസുകളിലൊക്കെ അഭിഭാഷകരെ വിളിച്ച് സാക്ഷികളാക്കിയാല്‍ മതിയാവും. രാമന്‍ പിള്ളയെ മൊഴിയെടുക്കാന്‍ വിളിപ്പിക്കുന്നത് ഈ കേസിനെ നശിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പണിയാണ്. വിവരമുളള ആരും ഇങ്ങനെ ചെയ്യാന്‍ ഉപദേശിക്കില്ല. തലയ്ക്ക് ഓളമുളളവരുടെ നിയമോപദേശം ആയിരിക്കും ഇതെന്നും കെമാല്‍ പാഷ പറഞ്ഞു.
കേസ് ജയിക്കാന്‍ എന്ത് കളിയും കളിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ് കളയുന്നതാണെന്ന് അഭിഭാഷക സമൂഹത്തില്‍നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഒപ്പം പണമുള്ളവന് എന്തില്‍നിന്നും രക്ഷപ്പെടാമെന്നും, അതില്ലാത്തവന്‍ പെടും എന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം അഭിപ്രായം ഉയരുന്നുണ്ട്. ‘ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്‍ ആരെയും കൊല്ലാമേ രാമനാരായണ’ എന്ന കവിത ചങ്ങമ്ബുഴ കൃഷ്ണപിള്ള ആലപിക്കുമ്ബോള്‍ ആ യോഗത്തിന്റെ അധ്യക്ഷന്‍ സാക്ഷാല്‍ മള്ളൂര്‍ ആയിരുന്നു. ഇന്നിപ്പോള്‍ രാമനല്ല രാവണാനാവുകയാണ് രാമന്‍പിള്ള.