പാലാ: നീണ്ട കാത്തിരിപ്പിനു ശേഷം പാലാ ജനറൽ ആശുപത്രിയിൽ വൃക്കരോഗികൾക്ക് ആശ്വാസമായി ഹൈടെക് ഡയാലിസിസ് സൗകര്യം ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തിയ മന്ത്രിമാരായ വീണ ജോർജിനെയും, വി എൻ വാസവനെയും, ഇടതു സർക്കാരിനെയും പാലാ നഗരസഭ സിപിഎം പാർലമെൻററി പാർട്ടി യോഗം അഭിനന്ദിച്ചു. ഇവിടെ എത്തിക്കുകയും തിരികെ കൊണ്ടു പോവുകയും ചെയ്ത 10 മിഷ്യനുകളും മന്ത്രി വി എൻ വാസവൻ മുൻകൈയെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജുമായി ബന്ധപ്പെട്ടാണ് തിരികെ എത്തിച്ചത്.
ഒരേ സമയം 10 പേർക്കും രണ്ട് ഷിഫ്ടുകളിലായി ആദ്യഘട്ടത്തിൽ 20 പേർക്കും ഡയാലിസിസ് സൗകര്യം ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്. കിടത്തി ചികിത്സയ്ക്കുള്ള വാർഡും സജ്ജീകരിക്കുന്നുണ്ട്. നെഫ്രോളജി വിഭാഗം ഡോക്ടർ തസ്തിക കൂടി ലഭ്യമായാൽ വൃക്കരോഗ ഒ.പി വിഭാഗവും കിടത്തി ചികിത്സയും കൂടി രോഗികൾക്ക് ലഭ്യമാക്കാൻ കഴിയുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പാർലമെൻററി പാർട്ടി ലീഡർ ബിനു പുളിക്കക്കണ്ടം വ്യക്തമാക്കി. യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനു, കൗൺസിലർമാരായ ജോസിൻ ബിനോ, സതി ശശികുമാർ, ഷീബ ജിയോ എന്നിവർ പ്രസംഗിച്ചു.
കിഫ്ബി ഫണ്ട് വിനിയോഗിച്ച് കേരള മെഡിക്കൽ സർവ്വീസസ് കോർപ്റേഷൻ വഴിയാണ് ഡയാലിസ് കേന്ദ്രം സ്ഥാപിക്കുന്നത്. ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഡയാലിസിസ് രോഗികൾക്കായുള്ള പ്രത്യേക മുറിയും ബഡുകളും സജ്ജീകരിച്ചു കഴിഞ്ഞു. വൈദ്യുതീകരണവും പൂർത്തിയായി. ശീതീകരണo കൂടി ഈ ആഴ്ച പൂർത്തിയാകുന്നതോടെ ഡയാലിസിസ് സൗകര്യം സജ്ജമാകും.