കോവിഡ് വകഭേദമായ ഒമൈക്രോൺ ഡൽഹിയിലും റിപ്പോർട്ട് ചെയ്തു. താൻസാനിയയിൽ നിന്ന് എത്തിയ ഇന്ത്യൻ വംശജനായ വ്യക്തിക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ ആണ് വാർത്ത സ്ഥിരീകരിച്ചത്.
ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്ത് ആകെ അഞ്ച് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ രോഗനിർണയം നടത്തുന്നതിനു മുമ്പ് തന്നെ രാജ്യം വിട്ടിരുന്നു. കർണാടകയിൽ രണ്ട്, ഗുജറാത്ത്, ഡൽഹി മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ രാജ്യത്തെ സ്ഥിതിയിൽ ആശങ്കയ്ക്ക് വകയില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. അതിവേഗം വാക്സിനേഷൻ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാരുകൾ. എന്നാൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. നിലവിലുള്ള വാക്സിനുകൾ ഈ വക ഭേദത്തെ അതിജീവിക്കാൻ പര്യാപ്തമല്ല എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഒമൈക്രോൺ വകഭേദം അതിവേഗം പടരും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കനത്ത ജാഗ്രതയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.