പാലാ നഗരസഭയിൽ വിജിലൻസ് റെയ്ഡ്. എഞ്ചിനീയറിങ്, ഹെൽത്ത്, റവന്യു വിഭാഗങ്ങളിലാണ് റെയ്ഡ് നടന്നത്. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്തു. അവയുടെ മഹസർ തയ്യാറാക്കുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
കോട്ടയത്തു നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. മൂന്ന് ദിവസം റെയ്ഡ് തുടരുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കേരളത്തിൽ കേരള കോൺഗ്രസ് ഭരണം നടത്തുന്ന ഏക നഗരസഭയാണ് പാലാ. ഭരണസമിതിയുടെ ഒത്താശയോടെ വ്യാപകമായ ക്രമക്കേടുകൾ നഗരസഭയിൽ നടക്കുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു.
ജോസ് കെ മാണി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ പാർട്ടി ഭരിക്കുന്ന നഗരസഭയിൽ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് റെയ്ഡ് നടന്നത് കേരള കോൺഗ്രസിന് വലിയ ആഘാതമാണ് സൃഷ്ടിക്കുക. നഗരസഭയിലെ പൊതു ടോയ്ലറ്റുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ രൂക്ഷ വിമർശനമാണ് ഇന്നലെ നടത്തിയത്. നാലുമാസത്തിനകം ഇത് പരിഹരിക്കണമെന്ന് അന്ത്യശാസനം കമ്മീഷൻ നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെ ഇപ്പോൾ വിജിലൻസ് റെയ്ഡ് കൂടി നടക്കുന്നത് ഭരണസമിതിയെ തന്നെ പ്രതിസന്ധിയിലാക്കി.