തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജനാധിപത്യ പാര്‍ട്ടിക്കകത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നാണ് ഇരുവരുടെയും അസാന്നിധ്യത്തെക്കുറിച്ച്‌ കെ സുധാകരന്‍ പ്രതികരിച്ചത്. എന്ത് കൊണ്ട് ചിലര്‍ യോഗത്തിനെത്തിയില്ലെന്ന് തനിക്കറിയില്ല. ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളര്‍ന്നിട്ടില്ല. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. എന്തെങ്കിലും വിയോജിപ്പുകള്‍ ഇരുവരും പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നും കെ.സുധാകരനും യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സതീശന്‍ വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണമറിയില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രതികരിച്ചത്. ഇരുവരുമായി ചര്‍ച്ച നടത്തും. എല്ലാ കാര്യങ്ങളും അവരോടും ആലോചിച്ചാണ് ചെയ്യാറുള്ളത്. നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആരും എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും താരീഖ് അന്‍വര്‍ വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനകളാണ് ബഹിഷ്‌ക്കരണത്തിലൂടെ പുറത്തുവന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഇരു നേതാക്കളും പരസ്പരം കൂടിയാലോചന നടത്തിയതിന് ശേഷമാണ് യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. എതിര്‍പ്പ് അവഗണിച്ച്‌ പുനഃസംഘടനയുമായി മുന്നോട്ടുപോകാനുള്ള കെപിസിസി നേതൃത്വത്തിന് നീക്കമാണ് നേതാക്കളെ ചൊടിപ്പിച്ചത്. സോണിയാഗാന്ധിയെ നേരില്‍ കണ്ട് പരാതി പറഞ്ഞിട്ടും പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിലെ അതൃപ്തിയും ബഹിഷ്‌കരണത്തിന് കാരണമായി.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത് മുതല്‍ കെപിസിസി ഭാരവാഹി നിയമനം വരെ ഏകപക്ഷീയമാണെന്ന പരാതിയാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. പുനഃസംഘടന നിര്‍ത്തിവെച്ച്‌ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇരു നേതാക്കളും പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. പക്ഷേ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സുധാകരനും വി.ഡി സതീശനും സ്വീകരിച്ചിരിക്കുന്നത്. പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടുകയും ചെയ്തതോടെ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തന്നെയാണ് ഗ്രൂപ്പുകളും ആലോചിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക