പീരുമേട്: പീരുമേട് നിയോജക മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട പാര്‍ട്ടി അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ അപ്പീലുമായി സംസ്ഥാന കണ്‍ട്രോള്‍ കമീഷനെ സമീപിക്കാനൊരുങ്ങി വാഴൂര്‍ സോമന്‍ എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം വാഴൂര്‍ സോമനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്. എന്നാല്‍, തോല്‍പിക്കാന്‍ ശ്രമിക്കുകയോ ആരുടെയെങ്കിലും പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് കമീഷന്‍ റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നത്.
കുമളി, ചക്കുപള്ളം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ വാഴൂര്‍ സോമന് വോട്ട് കുറഞ്ഞിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ ഇ.എസ്. ബിജിമോള്‍ക്ക് ഭൂരിപക്ഷം ലഭിച്ച മേഖലകളിലാണ് സോമന്‍ പിന്നിലായത്. ബിജിമോള്‍, എല്‍.ഡി.എഫ് താലൂക്ക് കണ്‍വീനര്‍ ജോസ് ഫിലിപ്, ഏലപ്പാറ മണ്ഡലം പ്രസിഡന്‍റ് ജയിംസ് അമ്ബാട്ട്, എല്‍.ഡി.എഫ് പീരുമേട് പഞ്ചായത്ത് കണ്‍വീനര്‍ തോമസ് ആന്‍റണി, പി.എന്‍. മോഹനന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.
പ്രിന്‍സ് മാത്യു അധ്യക്ഷനായ മൂന്നംഗ കമീഷനാണ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഈ മാസംതന്നെ സി.പി.ഐ സംസ്ഥാന സെക്രട്ടറിക്ക് അപ്പീല്‍ നല്‍കാനും അപ്പീല്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന കണ്‍ട്രോള്‍ കമീഷനെ സമീപിക്കാനുമാണ് സോമന്റ തീരുമാനം.ഇ എസ് ബിജിമോൾ പക്ഷത്തിനെതിരെ നീക്കങ്ങൾ ശക്തമാക്കാനും, ജില്ലയിൽ പിടിമുറുക്കാൻ ഉം ആണ് വാഴൂർ സോമൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ വിശ്വസ്തനായ ഇദ്ദേഹത്തിന് അദ്ദേഹത്തിൻറെ പിന്തുണയും ഉണ്ട് എന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.