പാലക്കാട്: കൽപാത്തി രഥോത്സവത്തിൽ രഥ പ്രയാണത്തിനും അനുമതിയില്ല. ഉത്സവത്തിലെ പ്രധാന ചടങ്ങിനാണ് അനുമതി നിഷേധിച്ചത്. ഉത്സവത്തിന് എത്തുന്ന ജനങ്ങളെ സംഘാടകർ തന്നെ നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവുമായി ആഘോഷസമിതികൾ രംഗത്തെത്തി. രഥ പ്രയാണം രഥോത്സവത്തിലെ സുപ്രധാന ചടങ്ങാണെന്ന് സമിതി വിശദീകരിച്ചു. ആളുകളെ നിയന്ത്രിക്കേണ്ടത് പൊലീസാണെന്നും ആഘോഷസമിതി ഭാരവാഹികൾ പറയുന്നു.
വിശ്വപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ പത്തുമണിയോടെയായിരുന്നു ചടങ്ങുകൾ. ഈമാസം 14 മുതൽ പതിനാറ് വരെയാണ് കൊവിഡ് മാനദണ്ഡങ്ങളോടെ കൽപാത്തി രഥോത്സവം നടക്കുക.
വിശേഷാൽ പൂജകൾക്ക് ശേഷം മന്ത്രോച്ഛാരണങ്ങളുടെ അകമ്പടിയിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും രഥോത്സവത്തിന് നാന്ദികുറിച്ച് കൊടിയേറ്റം നടന്നു. സർക്കാർ നിർദേശമുള്ളതിനാൽ നൂറ് പേർ മാത്രമാണ് കൊടിയേറ്റ ചടങ്ങുകളിൽ പങ്കെടുത്തത്.