ചണ്ഡിഗഡ് : പഞ്ചാബ് കോൺഗ്രസ് അധ്യക്ഷപദവി രാജിവച്ച തന്റെ മുൻതീരുമാനം പിൻവലിച്ച് നവജ്യോത് സിങ് സിദ്ദു. രാജി തീരുമാനം പിൻവലിച്ചെങ്കിലും പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാൽ മാത്രമേ അധ്യക്ഷന്റെ ഓഫിസിൽ പ്രവേശിക്കൂ എന്ന് സിദ്ദു പാർട്ടിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ എ.പി.എസ്. ഡിയോളിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി നിരസിച്ചത്. എന്നാൽ ഡിയോളിനെ നീക്കാതെ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കില്ലെന്ന വാശിയിലാണ് സിദ്ദു.
സിദ്ദുവിനെ പാർട്ടി അധ്യക്ഷൻ ആയി നിയമിച്ചതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് അമരേന്ദ്ര സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിൽക്കുന്നതിൽ കലാശിച്ചത്. പാർട്ടിയുമായി ഇടഞ്ഞ അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. ഇദ്ദേഹം ബിജെപിയുമായി കൈകോർക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്.
എന്നാൽ അമരീന്ദർ സിംഗ് പാർട്ടി വിട്ടതിന് പിന്നാലെ സിദ്ധുവും രാജി പ്രഖ്യാപിക്കുന്ന കാഴ്ചയാണ് കണ്ടത്. പുതിയ മുഖ്യമന്ത്രിയുമായുള്ള അധികാര തർക്കമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇദ്ദേഹം ആം ആദ്മി പാർട്ടിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്നപരിഹാരം നടത്തുകയായിരുന്നു.