തൊടുപുഴ: മഴക്കെടുതിയില്‍ ഇടുക്കി ജില്ലയിലുണ്ടായത് 183 കോടി രൂപയിലേറെ നഷ്ടം. 119 വീടുകൾ പൂര്‍ണമായും തകര്‍ന്നു. 151.34 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചുവെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ ദുരന്തത്തില്‍പെട്ട് മരിച്ചത് 12 പേര്‍. 391 വീടുകള്‍ ഭാഗികമായി തകര്‍ന്നു, നഷ്ടം 15 കോടിയോളം. 4,194 കര്‍ഷകരെയും മഴക്കെടുതി പിടിച്ചുകുലുക്കി. ഏഴു കോടി മൂന്ന് ലക്ഷത്തി അന്‍പത്തിനാലായിരം രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായത്. മൃഗസംരക്ഷണ മേഖലയില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തിലേറെ നഷ്ടം. റോഡുകള്‍ തകര്‍ന്നുണ്ടായത് ഏകദേശം 55 കോടിയുടെ നഷ്ടം.
സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന് അഞ്ചര കോടിയിലേറെയും, ചെറുകിട ജലസേചന വകുപ്പിന് 99.4 കോടി രൂപയും നഷ്ടം വന്നു. വാട്ടര്‍ അതോറിറ്റിക്ക് ആകെ1.19 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിശദമായ കണക്കെടുപ്പ് പുരോഗമിക്കുവന്നുവെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു