ലണ്ടൻ : ആഗോളതലത്തില് ഊര്ജ പ്രതിസന്ധി പിടിമുറുക്കി. ചൈനയില് വൈദ്യുതി ക്ഷാമം ഫാക്ടറികളെ ബാധിച്ചെങ്കില് ഭക്ഷണത്തിനോ വൈദ്യുതിക്കോ പണം മുടക്കേണ്ടത് എന്ന തെരഞ്ഞെടുപ്പ് നടത്താന് ബുദ്ധിമുട്ടുകയാണ് ബ്രസീലിലെ ദരിദ്രര്. ജർമനിയിൽ പ്രകൃതിവാതക പ്രതിസന്ധി കാർഷിക മേഖലയുടെ താളംതെറ്റിച്ചു. ബ്രിട്ടനിൽ വാഹനം ഉപയോഗിക്കുന്നവര്‍ക്ക് എണ്ണ ലഭിക്കുന്നില്ല. വൈദ്യുതി റേഷനായി നല്‍കേണ്ടിവരുമെന്ന ഭീതിയിലാണ് യൂറോപ്പ്.
ലോകം മഹാമാരിയില്‍നിന്ന് ക്രമേണ മുക്തിനേടി തുടങ്ങിയതോടെ ആഗോളതലത്തില്‍ ഇന്ധന ആവശ്യംകുതിച്ചുയരുകയാണ്. എന്നാൽ ആവശ്യത്തിന് ജൈവ ഇന്ധനം ലഭ്യമാകാതെ വരുന്നതോടെ വില കുതിച്ചുകയറി. കോവിഡ് പ്രതിസന്ധി അനിശ്ചിതമായി തുടരുന്നതും പുതിയ നിക്ഷേപം കുറഞ്ഞതുംമൂലം വൈദ്യുതിയുടെ ആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകുന്നില്ല.
യൂറോപ്പില് പ്രകൃതി വാതക പ്രതിസന്ധി അതിരൂക്ഷം. രാജ്യത്ത് വിതരണത്തിന്റെ 90ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. വര്‍ഷത്തിന്റെ തുടക്കത്തിലേതില്നിന്ന് വില അഞ്ച് മടങ്ങ് വര്‍ധിച്ചു. ഒരു മെഗാവാട്ടിന് 19 യൂറോയില്‍നിന്ന് 95 യൂറോയായി. ഊര്ജ പ്രതിസന്ധി ഇറ്റലിയില് ഭക്ഷ്യ ശൃംഖലയെ ബാധിച്ചു. മീഥെയ്ന്‍ വില ഉയര്ന്നുകൊണ്ടിരിക്കുന്നത് ധാന്യങ്ങള് ഉണക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കും. തന്മൂലം ധാന്യ ഉല്പ്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ ഇടയാക്കും. കന്നുകാലികള്ക്കുള്ള തീറ്റയ്ക്കുള്പ്പെടെ വില ഉയരുന്നത് പാലിനും മാംസത്തിനും വില ഉയരാന് കാരണമാകും.
ആഗോള എണ്ണവിലയും ഉയര്ന്ന നിലയിലാണ്.ആഗോളതലത്തില് തുടരുന്ന ഈ പ്രതിസന്ധികള്ക്ക് പെട്ടെന്ന് പരിഹാരം ഉണ്ടായേക്കില്ല. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളിലും ഊര്‍ജ സംരക്ഷണത്തിലും നിക്ഷേപിക്കുക എന്നതാണ് ഭാവിക്കായി പലരാജ്യങ്ങളും കണ്ടെത്തുന്ന പോംവഴി. ഇതിന്റെ ഭാഗമായി കാറ്റ്, സൗരോര്ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കുള്ള അംഗീകാരം വേഗത്തിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ് കമീഷന്‍ കഴിഞ്ഞയാഴ്ച അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു, “ഭാവിയിലെ വില ആഘാതങ്ങള്‍ക്കെതിരായ ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് ശുദ്ധമായ ഊര്‍ജത്തിലേക്കുള്ള പരിവര്‍ത്തനമാണ്” എന്നാണ് കമീഷന്റെ അഭിപ്രായം.