തിരുവനന്തപുരം: ഭാര്യയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്.ഗോമതിയമ്മ(58)യെ മേശയുടെ കാല്‍ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ പേരൂര്‍ക്കട സ്വദേശി ബാലകൃഷ്ണന്‍ നായരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി സി ജെ ഡെന്നിയുടെയാണ് വിധി.വര്‍ഷങ്ങളായി സ്വരചേര്‍ച്ചയില്ലാതെ കഴിഞ്ഞിരുന്ന ബാലകൃഷ്ണന്‍ നായര്‍ നിരവധി തവണ ഗോമതിയമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും ഇരുമ്ബ് കമ്ബികൊണ്ട് നിരവധി തവണ അടിക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്നും ഭാര്യയെ ഭര്‍ത്താവിന് സംശയമായിരുന്നുവെന്നും കേസില്‍ അയല്‍വാസി മൊഴി നല്‍കിയിരുന്നു.2018 ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീട്ടിലെ ഉരുളി കാണാതായത് സംബന്ധിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്ത്രങ്ങളും വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ഇതിനുശേഷം ഉച്ച ഭക്ഷണവും കഴിച്ച് വീടും പൂട്ടി പോയി. ദമ്ബതികള്‍ താമസിക്കുന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ മകനും മരുമകളും താമസിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി വന്ന മരുമകള്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ടെങ്കിലും ഗോമതിയമ്മ അമ്ബലത്തില്‍ പോയെന്ന് വിചാരിച്ച് അവരും അന്വേഷിച്ചില്ല.എന്നാല്‍ പ്രതി വര്‍ക്കലയില്‍ ഉള്ള തന്റെ സഹോദരിയുടെ വീട്ടില്‍ ചെന്ന് സംഭവം പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ മകനെ വിവരമറിയിച്ചു. ഇവര്‍ വീട്ടില്‍ കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗോമതിയമ്മയെ കണ്ടെത്തിയത്.40 സാക്ഷികള്‍, 54 രേഖകള്‍, 22 തൊണ്ടി മുതലുകള്‍ എന്നിവ വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ ഹാജരാക്കി. പേരൂര്‍ക്കട പൊലീസ് അന്വേഷിച്ച കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പിച്ചു. ഇതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ ഡോ. ഗീനാകുമാരി ഹാജരായി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക