ന്യൂയോര്‍ക്ക്: സൈബര്‍ ലോകത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തി ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ ആപ്പുകള്‍ വീണ്ടും പണിമുടക്കി. വെള്ളിയാഴ്ച രാത്രി രണ്ട് മണിക്കൂറോളമാണ് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് മെസഞ്ചര്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടത്.ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ പ്രവര്‍ത്തനം തടസപ്പെട്ടതിന് അധികൃതര്‍ മാപ്പു പറഞ്ഞു. ‘കഴിഞ്ഞ രണ്ടു മണിക്കൂറുകളായി ഞങ്ങളുടെ ആപ്പുകളുടെ സേവനം ലഭ്യമാകാതിരുന്നവരോട് ആത്മാര്‍ഥമായും ക്ഷമ പറയുന്നു. പ്രശ്നം പരിഹരിച്ചിരിക്കുകയാണ്. ഇനിമുതല്‍ ഇവയുടെ സേവനം നിങ്ങള്‍ക്ക് ലഭിക്കും’- എന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് നിരവധി ആളുകള്‍ ഫേസ്ബുക്കിനെതിരെ മീമുകളും ട്രോളുകളുമായി ട്വിറ്ററിലെത്തി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഫേസ്ബുക് മെസഞ്ചറില്‍ സന്ദേശങ്ങളയക്കാനും ഇന്‍സ്റ്റഗ്രാം ലോഡ് ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ‘ഫേസ് ബുക് ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ ജോലി ചെയ്യുന്നുള്ളൂ. തിങ്കളും വെള്ളിയും അടച്ചിടാന്‍ തീരുമാനിച്ചിരിക്കകുയാണോ?’ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.
അതേസമയം, ഇന്‍സ്റ്റഗ്രാം അധികൃതര്‍ ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തങ്ങള്‍ തിരിച്ചെത്തിയതായി അറിയിച്ചത്. ‘നിങ്ങളുടെ ക്ഷമയ്ക്കും ഈയാഴ്ചയിലെല്ലാ മീമുകള്‍ക്കും നന്ദി പറയുന്നു.’ എന്ന് ഇന്‍സ്റ്റഗ്രാം കുറിച്ചു.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ആറ് മണിക്കൂറോളം നേരം ഫെയ്സ്ബുക്കിന്റെ സേവനങ്ങള് തടസപ്പെട്ടിരുന്നു. എന്നാല് ഏകദേശം മൂന്ന് മണിക്കൂര് നേരത്തേക്ക് മാത്രമാണ് വെള്ളിയാഴ്ച തടസംനേരിട്ടത് എന്നാണ് ഡൗണ് ഡിറ്റക്ടർ വെബ്സൈറ്റ് വ്യക്തമാക്കുന്നത്.
സൈബര്‍ ലോകത്തെയാകെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്തി തിങ്കളാഴ്ച രാത്രി മണിക്കൂറുകളാണ് ഫേസ്ബുക്ക്, വാട്സ്‌ആപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പണിമുടക്കിയത്. ഇവ മൂന്നും പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടതോടെ മൂന്ന് പ്ലാറ്റ്ഫോമിലും കൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ബുദ്ധിമുട്ടിയത്.