മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചു.ആര്യന്റെയും അര്‍ബാസിന്റെയും വാട്‌ആപ്പ് ചാറ്റുകളില്‍ നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്‍കിയതെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്.ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ലഹരിപാര്‍ട്ടി നടന്ന ആഡംബര കപ്പലില്‍ ശ്രേയസ് നായരും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ മറ്റുചില കാരണങ്ങളാല്‍ ഇയാള്‍ യാത്ര ഒഴിവാക്കുകയായിരുന്നു.ചോദ്യംചെയ്യലില്‍ ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച്‌ ആര്യനും അര്‍ബാസും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും റിപോര്‍ട്ടുകളുണ്ട്. ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നല്‍കിയതെന്നായിരുന്നു അര്‍ബാസ് മര്‍ച്ചന്റ് നല്‍കിയ മൊഴി. വിമാനത്താവളത്തിന് സമീപത്തുനിന്നാണ് താന്‍ ലഹരിമരുന്ന് വാങ്ങിയതെന്ന് കേസിലെ മൂന്നാംപ്രതിയായ നടി മുണ്‍മുണ്‍ ധമേച്ചയും എന്‍സിബിയോട് പറഞ്ഞു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് അടുത്തുവെച്ചാണ് ലഹരിമരുന്ന് കൈമാറ്റം ചെയ്‌തെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്.അതേസമയം, ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. മൂവരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കോടതിയില്‍ ഹാജരാക്കുന്നത്. തുടര്‍ചോദ്യംചെയ്യലിനും മറ്റുമായി പ്രതികളെ വീണ്ടും എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക