ബെംഗളൂരു: ഇരുപത് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉമേഷ് റെഡ്ഡിയുടെ വധശിക്ഷ ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് റെഡ്ഡി ഹൈക്കോടതിയിലും രാഷ്ട്രപതിക്കും അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രപതി, രാമനാഥ് കോവിന്ദ് നേരത്തെ തന്നെ ദയാഹര്‍ജി തള്ളിയിരുന്നു. ഇപ്പോള്‍, കര്‍ണാടക ഹൈക്കോടതിയും സെഷന്‍സ് കോടതിയുടെ വിധി ശരിവക്കുകയായിരുന്നു.
ലൈംഗിക ഭ്രാന്തന്‍ റെഡ്ഡിയുടെ കൊടും ക്രൂരതകള്‍:
ഉമേഷ് റെഡ്ഡി രാജ്യത്തുടനീളം 20 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അതില്‍ ഭൂരിഭാഗവും കര്‍ണാടകയിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളിലും ഉമേഷ് റെഡ്ഡി സ്ത്രീകളെ പീഡിപ്പിച്ചു കൊന്നു. 1997 ല്‍ ഒരു ബലാത്സംഗ കൊലപാതകക്കേസിലാണ് ഉമേഷ് റെഡ്ഡി ആദ്യമായി അറസ്റ്റിലാകുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്ബോള്‍ ബല്ലാരി ഹിന്ദലാഗ ജയിലില്‍ നിന്ന് അയാള്‍ രക്ഷപ്പെട്ടു. 1998 -ല്‍ ചിത്രദുര്‍ഗയില്‍ മറ്റൊരു വിധവയുടെ ബലാത്സംഗവും കൊലപാതകവും നടക്കുന്നതുവരെ അയാള്‍ ഒളിവിലായിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഉമേഷിനെ അറസ്റ്റ് ചെയ്തു, മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കോടതിയില്‍ കൊണ്ടുപോകുമ്ബോള്‍ അയാള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.
കുറ്റകൃത്യങ്ങളില്‍ വിദഗ്ധനായിരുന്ന ഉമേഷ് റെഡ്ഡി ജയില്‍ ചാട്ടത്തിലും വിദഗ്ദ്ധനായിരുന്നു. മൊത്തത്തില്‍, ഇയാള്‍ മൂന്ന് തവണ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. ബല്ലാരി ഹിന്ദലാഗ ജയില്‍ കര്‍ണാടക സംസ്ഥാനത്തിലെ ഏറ്റവും വലുതും രാജ്യത്തെ ഏറ്റവും സുരക്ഷിതവുമായ ജയിലുകളില്‍ ഒന്നാണ്. മിക്കവാറും എല്ലാ കുപ്രസിദ്ധ കുറ്റവാളികളെയും പാര്‍പ്പിക്കാറുള്ളത് ഹിന്ദലാഗ ജയിലിലാണ്. ഉമേഷ് റെഡ്ഡി ഒഴികെ മറ്റൊരു തടവുകാരും ഉയര്‍ന്ന സുരക്ഷയുള്ള ഹിന്ദലാഗ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ചരിത്രമില്ല.
1998 -ല്‍ പോലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട ശേഷം 2002 -ല്‍ ബെംഗളൂരുവിലെത്തി. പോലീസ് അതിനിടെ ഇയാള്‍ക്കായി ലുക്കൌട്ട് നോട്ടീസും റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചു. ബെംഗളൂരുവിലെ യശ്വന്ത്പുരയിലെ ഒരു സലൂണിലാണ് റെഡ്ഡിയെ കണ്ടത്. സലൂണിന്റെ ഉടമ ഇയാളെ ഉമേഷ് റെഡ്ഡിയാണെന്ന് സംശയിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട്, പീനിയ പോലീസ് സലൂണിലെത്തി ഇയാളെ പിടികൂടി.