ചണ്ഡീഗഢ്: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് രാജി കൈമാറി. കഴിഞ്ഞ ജൂലൈ 18 നാണ് പിസിസി അധ്യക്ഷനായി സിദ്ദു ചുമതലയേറ്റത്. രണ്ട് മാസം പിന്നിടുമ്ബോഴാണ് അപ്രതീക്ഷിത രാജി. മുൻ മുഖ്യമന്ത്രി കൂടിയായ അമരീന്ദർ സിംഗുമായി നവജ്യോത് സിങ് സിദ്ദു തീരെ സ്വരചേർച്ചയിലായിരുന്നില്ല. സിദ്ധു ചെലുത്തിയ സമ്മർദ്ദത്തിന് ഫലമായിട്ടാണ് കഴിഞ്ഞയാഴ്ച അമരീന്ദർ സിംഗ് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
പഞ്ചാബിന്റെ ഭാവിയില്‍ വിട്ടുവീഴ്ചയില്ല. വ്യക്തിത്വം നഷ്ടപ്പെടുത്തി ഒത്തുതീര്‍പ്പിനില്ല. അധ്യക്ഷ സ്ഥാനം രാജിവച്ചാലും കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ പറയുന്നു. എന്നാൽ എന്താണ് രാജിക്ക് പിന്നിലെ യഥാർത്ഥ കാരണം എന്ന് ഇതുവരെ വെളിവായിട്ടില്ല.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ഡൽഹിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് രാജി. ഡല്‍ഹിയില്‍ അമരീന്ദര്‍ അമിത് ഷായെ കാണുമെന്നാണ് സൂചന. അമരീന്ദർ ബിജെപിയിലേക്ക് പോകുമെന്ന സൂചനകൾ ശക്തമാണ്. പാർട്ടിയിൽ അടിയുറച്ചു നിൽക്കുമെന്ന് സിദ്ധു പറയുമ്പോഴും പാർട്ടി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ബിജെപിയിൽ നിന്നാണ് സിദ്ദു കോൺഗ്രസിലേക്ക് എത്തിയത്. രണ്ടുതവണ ബിജെപിയെ പ്രതിനിധീകരിച്ച് അദ്ദേഹം പഞ്ചാബിൽ നിന്ന് പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സിന്ധു ലക്ഷ്യമിടുന്നത് ആം ആദ്മിയോ?
അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. അടുത്തു നടന്ന തിരഞ്ഞെടുപ്പ് അവലോകന സർവേകൾ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടി ഭരണത്തിൽ ഏറും എന്നാണ്. അതുകൊണ്ടുതന്നെ സിദ്ദു ആംആദ്മിയിലേക്ക് ചേർക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
കോൺഗ്രസ് നേരിടുന്നത് വലിയ പ്രതിസന്ധി:
പഞ്ചാബിലെ കോൺഗ്രസിൻറെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സിദ്ദു അമരീന്ദർ പോരാട്ടമാണ് അമരീന്ദർ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുന്നുതിൽ കലാശിച്ചത്. പിന്നാലെ അദ്ദേഹം ഹൈക്കമാൻഡിന് എതിരെ തുറന്നടിച്ചു രംഗത്തുവന്നിരുന്നു. ബിജെപി പക്ഷത്തേക്ക് അദ്ദേഹം ചേക്കേറും എന്ന് ഏകദേശം ഉറപ്പാണ്. പഞ്ചാബ് ബിജെപിയിൽ തലയെടുപ്പ് ഉള്ള നേതാക്കളുടെ അഭാവം നികത്താൻ ഇത് ബിജെപിയെ സഹായിക്കും. എന്നാൽ ഇപ്പോൾ സിദ്ധു കൂടി അപ്രതീക്ഷിതമായി രാജിവെച്ചത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. ഒറ്റയടിക്ക് തന്നെ സംസ്ഥാനത്തെ രണ്ടു പ്രമുഖ നേതാക്കളെ പാർട്ടിക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.