രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഐഷയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അമ്ബതിനായിരും രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. തിങ്കളാഴ്ച വരെ ഐഷയെ അറസ്റ്റ് ചെയ്യില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു.

രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഐഷ സുല്‍ത്താന ഹൈകോടതി സമീപിച്ചത്. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് ഐഷ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബയോ വെപ്പണ്‍ എന്നവാക്ക് ഇത്ര വലിയ പ്രശ്നം ആണ് എന്ന് അറിയില്ലായിരുന്നു എന്ന് ഐഷ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാര്‍ ആണ്. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യം ഇല്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിക്കില്ല. വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസില്‍ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കില്‍ എടുക്കണം. പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു എന്നും ഐഷ കോടതിയില്‍ പറഞ്ഞു.

മുന്‍‌കൂര്‍ ജാമ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. ചാനലില്‍ ഐഷ നടത്തിയത് വിമര്‍ശനം അല്ല. ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്രം ദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചു എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. ലക്ഷദ്വീപില്‍ സ്കൂളില്‍ പോകുന്ന ഒരു കുട്ടിക്ക് പോലും വിഘടന ചിന്തകള്‍ ഉണ്ടാവുന്ന പരാമര്‍ശം ആണ് ഐഷ നടത്തിയത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിചിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ കൊച്ചിയില്‍ നിന്ന് അത് ചെയ്യാമായിരുന്നു. അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് വേണോ എന്നത് അപ്പോള്‍ തീരുമാനിക്കും. പൊലീസിന് മറ്റു ലക്ഷ്യം ഒന്നും ഇല്ലാത്തത് കൊണ്ടാണ് 10 ദിവസത്തെ സമയം നല്‍കി നോട്ടീസ് നല്‍കിയത്. ജാമ്യ ഹര്‍ജിയില്‍ പോലും ഐഷ തെറ്റായ വ്യക്തിഗത വിവരം നല്‍കി. ഇത് ഗൗരവത്തോടെ കാണണം എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജാമ്യ ഹര്‍ജിയില്‍ കക്ഷിചേരണം എന്നാ പ്രതീഷ് വിശ്വനാഥന്റെ ആവശ്യം അനുവദിക്കില്ല എന്ന് കോടതി പറഞ്ഞു. പക്ഷേ വാദങ്ങള്‍ കേള്‍ക്കാം എന്നും കോടതി അറിയിച്ചു. ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കും എന്ന് ദ്വീപ് ഭരണകൂടം വാദിച്ചു. പരാമര്‍ശത്തിന്റെ പേരില്‍ അക്രമം ഉണ്ടായില്ലെങ്കിലും കുറ്റം നിലനില്‍ക്കും എന്നും ദ്വീപ് ഭരണകൂടം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക