സംസ്ഥാനത്ത് കോവിഡ് രോഗവ്യാപന നിരക്ക് കുറയുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ വലിയ രീതിയിലുള്ള ഇളവുകൾ അനുവദിച്ച് അവലോകനയോഗം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പ്രധാന മാറ്റങ്ങൾ ചുവടെ ചേർക്കുന്നു.
- സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല.
- ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
- തിയറ്ററുകളും അടഞ്ഞു തന്നെ കിടക്കും. സിനിമ പ്രദര്‍ശനത്തിന് ഉടന്‍ അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.
- അതേസമയം പ്രതിവാര രോഗ നിര്‍ണയ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് ഉയര്‍ത്തി പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാകും ഇനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക.ആര്‍ആര്‍ടികള്‍, അയല്‍പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്ബര്‍ക്ക വിലക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
- ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളും 10 12 ക്ലാസുകളും നവംബർ ഒന്നാം തീയതി ആരംഭിക്കും
- മറ്റു ക്ലാസുകൾ നവംബർ 15 ആം തീയതി മുതൽ ആരംഭിക്കും.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആൻറിജൻ പരിശോധന നിര്‍ത്തലാക്കും.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമാകും ഇനി ആൻറിജൻ പരിശോധന നടത്തുക.കോവിഡ് ബാധിച്ചവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളു. അതിനാല്‍ തന്നെ ഇനി കുറച്ചു പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളതെന്നാണ് ആരോഗ്യ വകുപ്പ് കണക്ക്. സംസ്ഥാനത്ത് ഇനി 29 ലക്ഷം പേര്‍ക്ക് മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ളു.