തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പമ്പുകളിൽ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നുള്ള കെ.എസ്.ആര്‍.ടി.സി- യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
കഫറ്റീരിയയും, വിശ്രമ കേന്ദ്രവും എല്ലാം വരും ദിവസങ്ങളില്‍ തുറക്കും. കെഎസ്‌ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ധനമന്ത്രി കെഎന്‍ ബാലഗോപാലന്‍ നിര്‍വ്വഹിച്ചു. കെഎസ്‌ആര്‍ടിസി പുനരുദ്ധാരണ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ധനമന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസി സ്വയം പര്യാപ്തമായ സ്ഥിതിയിലേയ്ക്ക് എത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കെഎസ്‌ആര്‍ടിസി സ്ഥലങ്ങളില്‍ പമ്ബുകള്‍ ആരംഭിച്ചത്. ആകെ 75 ഇന്ധന ചില്ലറ വില്പന കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിലെ 8 പമ്ബുകള്‍ പൂര്‍ത്തിയായി.
മറ്റ് ഏഴ് പമ്ബുകളും വരും ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യും. 16 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേര്‍ത്തലയില്‍ കൃഷി മന്ത്രി പി. പ്രസാദും , 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30 മണിക്ക് മൂന്നാറില്‍ മന്ത്രി റോഷി അഗസ്റ്റിന്, രാവിലെ 9 മണിക്ക് മൂവാറ്റുപുഴയില്‍ മന്ത്രി പി. രാജീവ്, വൈകിട്ട് 4 മണിക്ക് ചാലക്കുടിയില്‍ മന്ത്രി ആര്‍. ബിന്ദു, വൈകിട്ട് 5 മണിക്ക് കിളിമാനൂരില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിയവരും പമ്ബുകള്‍ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും.
തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്‌ലെറ്റു കളില്‍ വിതരണം ചെയ്യുന്നത്. തുടര്‍ന്ന് ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജി, സിഎന്‍ജി, ഇലക്‌ട്രിക വാഹനങ്ങളുടെ ചാര്‍ജിംഗ് സെന്റര്‍ തുടങ്ങിയവും, 5 കിലോയുള്ള എല്‍പിജി സിലിണ്ടര്‍ ആയ ചോട്ടു തുടങ്ങിയവരും ഇവിടെ നിന്നും ലഭിക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് എഞ്ചിന്‍ ഓയില്‍ വാങ്ങുമ്ബോള്‍ ഓയില്‍ ചെയ്ഞ്ച് സൗജന്യമായിരിക്കും, കൂടാതെ 200 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുചക്ര വാഹന ഉടമകള്‍ക്കും, 500 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കുമായി നടക്കുന്ന കാമ്ബയിനിംഗില് പങ്കെടുക്കാം. കാമ്ബയിനിംഗില് പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവര്‍ക്ക് കാര്‍, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.
സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. കൂടാതെ മേയര്‍ കുമാരി. ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ സിമി ജ്യോതിഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഡോ.ആര്‍.വേണുഗോപാല്‍, (ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവസ്), അമിതാഭ് അഖാരി എക്‌സി.ഡയറക്ടര്‍ റീട്ടെയില്‍ സെയില്‍സ് – (സൗതത് & വെസ്റ്റ്) IOC, പി.എസ്.മണി, എക്‌സി.ഡയറക്ടര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്സ്), IOC എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ IAS മുഖ്യാതിഥികളെ സ്വാഗതം ചെയ്തു. ഐ.ഒ.സി-യുടെ ചീഫ് ജനറല്‍ മാനേജര്‍ വി.സി.അശോകന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.