കോട്ടയം: ആർ.ടി.ഒ ഏജന്റിൽ നിന്നും കൈക്കൂലിത്തുക കൈപ്പറ്റുന്നതിനിടെ കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസെപെക്ടറെ വിജിലൻസ് സംഘം പിടികൂടി. ആർ.ടി.ഒ ഏജന്റ് അബ്ദുൾ സമദിന്റെ കൈയ്യിൽ നിന്നും 6850 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് അസിസ്റ്റന്റ് മൊട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് പി. എസിനെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പോൻകുന്നം മിനി സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എന്നിവർ ലൈസൻസ് എടുക്കാൻ വരുന്നവരിൽ നിന്നും ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന എജന്റുമാർ മുഖേന വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി വിജിലൻസ് പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേ തുടർന്നു ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ അസി.മോട്ടോർ വെഹിക്കിൾ ഇൻസെപ്കടർ ശ്രീജിത്ത് ആർ.ടി.ഒ ഏജന്റിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു, വൈകുന്നേരം നടത്തിയ മിന്നൽ പരിശോധനയിൽ പൊൻകുന്നം പാല ഹൈവേ റോഡിൽ പഴയ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് മുന്നിൽ വച്ച് (അട്ടിക്കൽ ജംഗ്ഷൻ) ഇരുവരും കൈക്കൂലി തുക കൈമാറുന്നതായി വിവരം ലഭിച്ചു. തുടർന്നു അസി.മോട്ടോർ വെഹിക്കിൾ ഇൻസെപ്കട്‌റെ പിൻതുടർന്ന് എത്തിയ വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പക്കൽ നിന്നും പണവും പിടിച്ചെടുത്തു.

ആർ. ടി ഓഫീസിലെ പഴ്‌സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ തന്റെ പക്കൽ 380 രൂപ മാത്രമാണ് ഉള്ളതെന്നാണ് ശ്രീജിത്ത് രേഖപ്പെടുത്തിയിരുന്നതെന്നു വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശ്രീജിത്തിനെ പിടികൂടിയതിനു പിന്നാലെ, ആർ.ടി ഓഫിസിൽ എത്തിയ വിജിലൻസ് സംഘം ഏജന്റ് നിയാസിന്റെ പക്കൽ നിന്നും പണം കണ്ടെത്തി. ഇയാളുടെ പക്കലുണ്ടായിരുന്ന തുക, ആർ. ടി. ഓഫീസിലെ സെക്ഷൻ ക്ലർക്കുമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നൽകുന്നതിനായി കൊണ്ടുവന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കണക്കിൽ പെടാത്ത 5,500/ രൂപയും കണ്ടെത്തി.

ഇത് കൂടാതെ നിയാസ് ഇടനില നിന്ന് രജിസ്റ്റർ ചെയ്ത 54 വാഹനങ്ങളുടെ നമ്പരും ഓരോ നമ്പരിനും നേരെ 50 രൂപാ വീതം രേഖപ്പെടുത്തിയ ഒരു ലിസ്റ്റും കണ്ടെടുത്തു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിൽ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും 50 രൂപ വീതം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ സെക്ഷൻ ക്ലർക്കുമാർക്ക് നൽകണെന്നു കണ്ടെത്തി. ഇതിനായി ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ നൽകിയ ലിസ്റ്റാണെന്നുള്ള വിവരവും വിജിലൻസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. പണവും ലിസ്റ്റും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ചു നേരത്തെ മുതൽ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവർ വിജിലൻസിന്റെ നിരീക്ഷണത്തിലാണ് ഉണ്ടായിരുന്നത്. വിജിലൻസ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വി.എ.സി.ബി. കിഴക്കൻ മേഖല കോട്ടയം, പൊലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശാനുസരണമാണ് മിന്നൽ പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ വിജിലൻസ് ഇൻസ്‌പെക്ടർമാരായ റെജി എം. കുന്നിപ്പറമ്പൻ, സജു എസ്. ദാസ്, പൊലീസ് ഉദ്യോഗസ്ഥരായ ബിജു കെ. ജി., ബിനു ഡി., മനോജ് വി.എസ്., അരുൺ ചന്ദ്, അനിൽ കെ സോമൻ, സജീവൻ, രാഹുൽ രവി തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക