കോട്ടയം: ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മൗനം വെടിഞ്ഞ് ജോസ് കെ മാണി. വിവാദം നടന്ന് മൂന്നാം ദിവസമാണ് അദ്ദേഹത്തിൻറെ പ്രതികരണം പുറത്തുവരുന്നത്. വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് സഭാ പിതാവിനെതിരാണ്. ഈ പശ്ചാത്തലത്തിൽ ജോസ് കെ മാണിക്ക് മുന്നണിയുടെ നിലപാടാണോ എന്ന് തുറന്നു പറയണമെന്ന് ദീപിക മുഖപ്രസംഗത്തിൽ വിമർശനമുയർന്നിരുന്നു. രാഷ്ട്രീയ എതിരാളികളായ മാണി സി കാപ്പൻ, പിസി ജോർജ്, മോൻസ് ജോസഫ് എന്നിവർ വിവാദം ആരംഭിച്ച ഉടൻതന്നെ പാലാ അരമനയിൽ എത്തി പിതാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. പൊതുസമൂഹത്തിലും, സഭയ്ക്കുള്ളിലും ഈയൊരു പശ്ചാത്തലത്തിൽ ജോസ് കെ മാണിയുടെ പ്രതികരണം ഉണ്ടാവാത്തതിൽ മുറുമുറുപ്പുകൾ ഉയരുകയും ചെയ്തു. അങ്ങനെ വർദ്ധിച്ച രാഷ്ട്രീയ സമ്മർദ്ദത്തിന് ഇടയിലാണ് വൈകിയവേളയിൽ ജോസ് കെ മാണിയുടെ വിഷയത്തിലുള്ള പ്രതികരണം പുറത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിൻറെ പ്രസ്താവന ചുവടെ വായിക്കാം.
മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.