ലക്‌നൗ: യുപിയില്‍ ജുവനൈല്‍ഹോമിന്റെ ശുചിമുറിയില്‍ 16കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ദലിത് ബാലന്റെ മരണം കൊലപാതകമാണെന്നാരോപിച്ച്‌ കുടുംബം. സവര്‍ണരായ അന്തേവാസികള്‍ ബാലനെ ക്രൂരമായി മര്‍ദിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ബുലന്ദ്ശഹറില്‍ തിങ്കളാഴ്ചയാണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ മകന്‍ തൂങ്ങിമരിച്ചതായി എനിക്ക് ഒരു ഫോണ്‍കോള്‍ വന്നു. പക്ഷേ അവനെ കൊലപ്പെടുത്തിയതാണെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് കച്ചവടക്കാരനായ കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. നേരത്തെ സവര്‍ണ ജാതിയില്‍പെട്ട യുവതിയുമായി 16 കാരന് ബന്ധമുണ്ടായിരുന്നെന്നും അക്കാര്യം പറഞ്ഞ് മകനെ ഭീഷണിപ്പെടുത്തിയുന്നെന്നും പിതാവ് ആരോപിച്ചു.

ജാതീയമായും അധിക്ഷേപിച്ചുവെന്നും ഇതേക്കുറിച്ച്‌ ജുവനൈല്‍ ഹോം അധികൃതരോട് കുടുംബം പരാതിപെട്ടെങ്കിലും മര്‍ദനം കൂടിയതല്ലാതെ കുറഞ്ഞില്ല. മരിച്ച കൗമാരക്കാരന്റെ പിതാവിന്റെ പരാതിയനുസരിച്ച്‌ 8 പേര്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തു.

മരിക്കുന്നതിന് 2 ദിവസം മുന്‍പ് മകനെ കാണാന്‍ ജുവനൈല്‍ ഹോമില്‍ പോയ കാര്യവും പിതാവ് പറയുന്നു; 2 ദിവസം മുമ്ബ് ഞാന്‍ അവനെ കണ്ടിരുന്നു. അവിടെ നിന്ന് പുറത്തിറക്കാന്‍ എന്നോട് അവന്‍ കരഞ്ഞ് പറഞ്ഞു. ജുവനൈല്‍ ഹോം ജീവനക്കാരുമായി ഒത്തുചേര്‍ന്ന് അന്തേവാസികളില്‍ ചിലര്‍ അവനെ ക്രൂരമായി മര്‍ദിക്കുന്നുവെന്നാണ് അവന്‍ കരഞ്ഞ് പറഞ്ഞത്. വാരിയെല്ലുകള്‍ ഒടിഞ്ഞുവെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു. അവന്റെ ഇടുപ്പ് എല്ലിനും പരിക്കേറ്റിട്ടുണ്ട്. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും അവനെ പുറത്തിറക്കാന്‍ ഞാന്‍ പരിശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും.. അവന്‍ മരിച്ചുവെന്ന് പിതാവ് പറഞ്ഞു.

അംറോഹയില്‍ തങ്ങളുടെ വീടിന്റെ മുകളിലെ നിലയില്‍ താമസിച്ചിരുന്ന കുടുംബത്തിലെ സമപ്രായക്കാരിയായിരുന്ന പെണ്‍കുട്ടിയുമായി കൗമാരക്കാരന്‍ പ്രണയത്തിലായിരുന്നുവെന്ന് 16കാരന്റെ കുടുംബം പറഞ്ഞു. എന്നാല്‍ കുറച്ച്‌ കാലങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ കുടുംബം താമസം മാറിയെങ്കിലും പെണ്‍കുട്ടിയുടെ നിര്‍ബന്ധത്താല്‍ ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നെന്നും പെണ്‍കുട്ടിയായിരുന്നു തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അവനോട് ആവശ്യപ്പെട്ടതെന്നും മരിച്ച കുട്ടിയുടെ അമ്മാവന്‍ സാക്ഷ്യപ്പെടുത്തി. ഇരുവരും ഒളിച്ചോടിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ജൂലൈ 30നാണ് 16കാരനെ സവര്‍ണ ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച്‌ ജുവനൈല്‍ ഹോമിലാക്കിയത്. അവിടന്ന് സവര്‍ണജാതിക്കാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും ചോദിച്ച്‌ കൗമാരക്കാരനെ ചിലര്‍ സ്ഥിരം മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക