കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിര്‍ പ്രവിശ്യ പിടിച്ചെടുക്കാനുള്ള പോരാട്ടം കടുപ്പിച്ച് താലിബാന്‍.
നൂറുകണക്കിന് പേര്‍
കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍ ദേശീയ പ്രതിരോധ മുന്നണി നേതാക്കള്‍ ഇത് തള്ളുകയാണ്. പ്രധാന പാതകളെല്ലാം താലിബാന്‍ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ക്കടക്കം ക്ഷാമം ഉണ്ടെന്നും ഐക്യരാഷ്ട്രസഭയും വിദേശ രാഷ്ട്രങ്ങളും ഇടപെടണമെന്നും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
പാഞ്ച്ഷീറിലെ പോരാട്ടം കനത്തതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ് താലിബാന്‍. ഇതിനിടെ, പ്രധാന പ്രശ്നങ്ങളില്‍ താലിബാനുമായി ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നിട്ടതായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി നാളെ ഖത്തറില്‍ എത്തുന്നുണ്ട്. സന്ദര്‍ശനത്തിനിടെ താലിബാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമോ എന്ന് വ്യക്തമല്ല. ഇതിനിടെ അഫ്ഗാനിലെ മുന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു.
അതേസമയം താലിബാനുമായി കര്‍ശന ഉപാധികളോടെ സഹകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. എന്നാല്‍ അത് താലിബാനെ അംഗീകരിക്കല്‍ അല്ല എന്നും വിദേശനയ മേധാവി ജോസെപ് ബോറെല്‍ വ്യക്തമാക്കി. അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി ഭരിക്കുന്നവരുമായുള്ള അവശ്യ ആശയവിനിമയം മാത്രമായിരിക്കും നടത്തുക. തീവ്രവാദം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിലുള്ള താലിബാന്‍ നയം പരിശോധിച്ച് തുടര്‍നിലപാട് തീരുമാനിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി