കൊല്ലം: കൊല്ലത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു പാര്‍ട്ടി നടത്തിയ മൂന്നു പേര്‍ക്കെതിരെ എക്സൈസ് കേസെടുത്തു. ഒന്നാം തീയതി വൈകിട്ട് ഫ്‌ളാറ്റില്‍ നിന്ന് അസഹ്യമായ ശബ്ദകോലാഹലം ഉയര്‍ന്നതോടെ സമീപവാസികള്‍ എക്‌സൈസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെയാണ് കണ്ടത്. എക്സൈസ് സംഘത്തെ കണ്ട് ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഫ്‌ളാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജില്‍ പേരയം ദേശത്ത് മണിവീണ വീട്ടില്‍ സലീം മകള്‍ ഉമയനലൂര്‍ ലീന (33), കൊല്ലം ആഷിയാന അപ്പാര്‍ട്‌മെന്റ് പുഷ്പരാജന്‍ മകന്‍ ശ്രീജിത്ത് (27),കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി ഡിക്യുസി എന്ന ദീപു (28) എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവും മറ്റു മയക്കുമരുന്നും ഇവരില്‍ നിന്നും കണ്ടെടുത്തു. ഫ്ലാറ്റിലെ മറ്റു ചില താമസക്കാര്‍ക്കെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.ലീന നഗരത്തിലെ പ്രധാന ലഹരി വസ്തു ഏജന്‍റാണ്. ‘ഓപ്പറേഷന്‍ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആണ് ലഹരി കണ്ടെടുത്തത്.