തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേതാക്കളെ വിലക്കി കെപിസിസി. ഡിസിസി പട്ടികയടക്കമുള്ള പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ ചാനലുകളിലെ ചര്‍ച്ചക്ക് പോകരുതെന്ന് കെപിസിസി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാട് ഹൈക്കമാന്‍ഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കടക്കം നല്‍കിയിരിക്കുന്ന നിര്‍ദേശം.
വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിച്ചാല്‍ നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.14 ജില്ലകളിലേയും ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ കലഹമാണ് നടക്കുന്നത്. ഡിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ഈ വാദം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവും രംഗത്തെത്തി.
വിശാല അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. തീരുമാനം നൂറ് ശതമാനം ശരിയാണ് എന്നോന്നും അവകാശപ്പെടുന്നില്ല. പോരായ്മകള്‍ പരിഹരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം. എന്നിട്ടും ഇത്രയും വിമര്‍ശനം മാത്രമേ ഉണ്ടായിട്ടുള്ളു. മെറിറ്റ് പരിശോധിക്കണം. ഡിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം വാസ്തവവിരുദ്ധമാണ്. വിശാല അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു തവണ ചര്‍ച്ച നടത്തി. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി നല്‍കിയ പേരുകള്‍ ഡയറിയില്‍ കുറിച്ചിരിക്കുന്നത് സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ചു.സിസി അധ്യക്ഷപട്ടികയില്‍ ഇത്രയും വിശദമായി ചര്‍ച്ച മുന്‍പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്തി പട്ടിക പുറത്തിറക്കാന്‍ സാധ്യമല്ല. ഇത്രയും വിശദമായ ചര്‍ച്ച നടത്തിയത് ആദ്യമായാണ്. താനും സുധാകരനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിയിറക്കിയതെന്നും സതീശന്‍ പറഞ്ഞു.