തിരുവനന്തപുരം: പലവിധ കാരണങ്ങളാലുള്ള സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജന ജീവിതം ദുസ്സഹമായിമാറിയിരിക്കുന്നതിനിടെ ജനങ്ങളെ പിഴിഞ്ഞ് പിഴയീടാക്കാന്‍ പോലീസിനും മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഫ്ലയിങ് സ്‌ക്വാഡിനും സര്‍ക്കാര്‍ നിര്‍ദ്ദേശം. വിവിധ വകുപ്പുകള്‍ക്ക് ടാര്‍ജെറ്റ് നിശ്ചയിച്ച സര്‍ക്കുലറും പുറത്തിറങ്ങി. ഇതോടെ ചെറിയ പിഴവിന് പോലും വലിയ പിഴ നല്‍കേണ്ടിവരും.
വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ 500 പേരില്‍ നിന്നായി 4 ലക്ഷം രൂപ പിഴയീടാക്കണം എന്നാണ് നിര്‍ദ്ദേശം. ഫ്ലയിങ് സ്‌ക്വാഡിലെ മൂന്ന് അസി. എംവിഐമാര്‍ക്കും ഓരോ മാസവും 500 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അതുവഴി 4 ലക്ഷം രൂപ പിഴയീടാക്കനുമാണ് ടാര്‍ജറ്റ് നല്‍കിയിരിക്കുന്നത്. ഫ്ലയിങ് സ്‌ക്വാഡ് മാസം 16 ലക്ഷം രൂപ ഖജനാവില്‍ അടയ്ക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ആര്‍ടി ഓഫിസിലെ എവിഐമാര്‍ മാസം രജിസ്റ്റര്‍ ചെയ്യേണ്ട കേസുകളുടെ എണ്ണം 75 ല്‍ നിന്ന് 150 ആയി ഉയര്‍ത്തിയിട്ടുണ്ട്. പിഴയീടാക്കേണ്ട തുക 50,000 ത്തില്‍ നിന്നും 2 ലക്ഷമായി വര്‍ധിപ്പിച്ചു.
100 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപുറമെ എംവിഐമാര്‍ ഒന്നരലക്ഷം രൂപ പിഴയായി ഈടാക്കുകയും വേണം. ഇതങ്ങോടൊപ്പം ചെക്ക് പോസ്റ്റുകള്‍ക്കും സര്‍ക്കാര്‍ ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. വാളയാര്‍ ഇന്നര്‍ ചെക്ക് പോസ്റ്റിലെ ഒരു എവിഐ മാസം 4 ലക്ഷം രൂപയും എംവിഐ 3 ലക്ഷം രൂപയും പിരിച്ചിരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഔട്ടര്‍ ചെക്ക് പോസ്റ്റില്‍ യഥാക്രമം 2.5 ലക്ഷവും ഒരു ലക്ഷവുമാണ് ടാര്‍ജറ്റ്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ക്കുലര്‍ പുറത്തുവന്നതോടെ ജനങ്ങളെ പിഴിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് ടാര്‍ജറ്റ് ഇല്ലെന്ന് പറഞ്ഞൊഴിയാന്‍ ഇനി ഗതാഗത കമ്മീഷണര്‍ക്കോ സര്‍ക്കാരിനോ കഴിയില്ല.