കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റര്‍ പതിപ്പിച്ചു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററില്‍ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്.
കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കെതിരയേും പോസ്റ്ററുകള്‍ ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയെന്ന് പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. നാട്ടകം സുരേഷിനെയും യൂജിന്‍ തോമസിനെയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അതേ സമയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് കരുക്കൾ നീക്കുന്ന ആളുകൾ തമ്മിലുള്ള ശീതയുദ്ധം ആണ് പോസ്റ്ററുകൾക്ക് പിന്നിലെന്നും സൂചന. പരസ്പരം ചെളിവാരി എറിയുകയും എതിരാളിയെ അപകീർത്തിപ്പെടുത്തുകയും ആണ് പോസ്റ്ററുകൾ ലക്ഷ്യമിടുന്നത്. ഉമ്മൻചാണ്ടിയെ സമ്മർദ്ദത്തിൽ ആക്കുക എന്ന നീക്കവും ഇതിനു പിന്നിൽ ഉണ്ടാകാനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.
പാർട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾക്ക് ഇടയിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഒരേ ഗ്രൂപ്പിൽ നിന്ന് തന്നെ ഒന്നിലധികം ആളുകൾ പദവി ലക്ഷ്യമിട്ടു നടത്തുന്ന നീക്കങ്ങളാണ് ഇത്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. കോൺഗ്രസ് ഗ്രൂപ്പിന് ഏറ്റവും സംഘടന ശക്തിയുള്ള കോട്ടയം ജില്ലയിൽ പോലും ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ട് എന്നതിന് കൃത്യമായ സൂചനകളും പുറത്തുവരുന്നുണ്ട്.
കോട്ടയത്തെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉമ്മൻചാണ്ടിയെ ലക്ഷ്യമിട്ട് നടക്കുന്ന ഒരു നീക്കം എന്നത് ഞെട്ടലോടെയാണ് കോൺഗ്രസ് നേതാക്കൾ കാണുന്നത്. ആരെങ്കിലും അപമാനിക്കുവാൻ വേണ്ടി ഉമ്മൻചാണ്ടിയെ തന്നെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല എന്നാണ് നേതൃത്വം പറയുന്നത്. ഇതിനെതിരെ ഗൗരവമായ നടപടികൾ പാർട്ടിക്കുള്ളിൽ നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.